'മോൻസൻ കേസിൽ സിബിഐ അന്വേഷണം വേണം', മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ
മോൻസന്റെ ഉന്നത പൊലീസ് ബന്ധം, സമൂഹത്തിലെ ഉന്നതരുമായുള്ള മറ്റ് ബന്ധങ്ങൾ, തട്ടിപ്പുകൾ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ ( monson mavunkal ) സിബിഐ (cbi) അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ (sudheeran). മോൻസന്റെ ഉന്നത പൊലീസ് ബന്ധം, സമൂഹത്തിലെ ഉന്നതരുമായുള്ള മറ്റ് ബന്ധങ്ങൾ, തട്ടിപ്പുകൾ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെയും കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അടക്കം ആരോപണമുയർന്ന പശ്ചാത്തലത്തിലും സുധീരൻ ബെന്നി ബെഹ്നാൻ അടക്കമുള്ള നേതാക്കൾ കേസിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേ സമയം പുരാവസ്തു സാന്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും കടം വാങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് മോൻസന്‍റെ വാദം. ശിൽപി സുരേഷിന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷയും നൽകും.
അതിനിടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേൽനോട്ടം വഹിക്കും.