പാലാരിവട്ടം പാലം അഴിമതി: ഒരാളെ പോലും വെറുതെ വിടരുതെന്ന് വിഎം സുധീരൻ
പാലാരിവട്ടം പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതമായി. പാലാരിവട്ടം പാലത്തിന്‍റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവൻ പേരെയും നിയമത്തിന്‍റെ പിടിയിൽ കൊണ്ടുവരണം.
തിരുവനന്തപുരം: പാലാരിവട്ടം പാലം ഇശ്രീധരന്‍റെ നേതൃത്വത്തിൽ പൊളിച്ച് പണിയാൻ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സര്‍ക്കാര്‍ തീരുമാനം ഉചിതമായ നടപടിയാണ്. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണത്തിലെ അഴിമതി എത്തിച്ചത്. സർക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരിൽനിന്നും ഇടാക്കിയേ മതിയാകൂ എന്നും വിഎം സുധീരൻ പറഞ്ഞു.
പാലാരിവട്ടം പാലത്തിന്‍റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവൻ പേരെയും നിയമത്തിന്‍റെ പിടിയിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ ഒരാളെ പോലും വിട്ടു പോകരുതെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. സർക്കാർതലത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ വൻ അഴിമതി അവസാനിപ്പിക്കുന്നതിന്‍റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ അഴിമതിക്കെതിരെ സ്വീകരിക്കന്ന നടപടികൾ. ഇതുവഴി സർക്കാർ നിർമാണപ്രവർത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയണെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു
തുടര്‍ന്ന് വായിക്കാം: പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് ഇബ്രാഹിം കുഞ്ഞ്