താറാവിന്‍ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് വാസവന്‍ മാണി സി കാപ്പനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്. തള്ളക്കോഴികളോടൊപ്പം വളര്‍ന്ന താറാവിന്റെ കഥയാണ് വാസവന്‍ പറയുന്നത്. 

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പനെതിരെ ഒളിയമ്പുമായി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്. താറാവിന്‍ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് വാസവന്‍ മാണി സി കാപ്പനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്. തള്ളക്കോഴികളോടൊപ്പം വളര്‍ന്ന താറാവിന്റെ കഥയാണ് വാസവന്‍ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

നീന്തല്‍ പഠിക്കാന്‍ കയത്തില്‍ ചാടിയ താറാവിന്‍ കുഞ്ഞിന്റെ അവസ്ഥ കോഴിക്കുഞ്ഞുകള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് തള്ളക്കോഴി. ''താറാവ് കുഞ്ഞ് കയത്തില്‍ ചാടിയാല്‍ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല. മാത്രമല്ല നമ്മള്‍ക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവന്‍ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ. അവിടെ നീര്‍നായും നീര്‍ക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട്. അവര്‍ അവനെ ഇരയാക്കും. അക്കാര്യം അവനോട് പറയാന്‍ ശ്രമിച്ചതാ...എവിടെ കേള്‍ക്കാന്‍ ....ബാ നമ്മള്‍ക്ക് പോവാം''. കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി-ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാണി സി കാപ്പന്‍ യുഡിഎഫുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയത്. എന്‍സിപി എല്‍ഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചപ്പോഴും കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. പാലാ സീറ്റിനെച്ചൊല്ലിയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ഇടയുന്നത്. ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതോടെ പാലാ അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കാപ്പന്‍ നിരസിക്കുകയായിരുന്നു. 

വാസവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താറാവിന്‍ബകുഞ്ഞിനൊരു മുന്നറിയിപ്പ്
പഴമക്കാര്‍ പറഞ്ഞു കേട്ടൊരു കഥയുണ്ട്.......

പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി, ഒരു തവണ അടയിരുന്നപ്പോള്‍ കൂട്ടത്തില്‍ ഒരു താറാവിന്‍ മുട്ടയും അവള്‍ വച്ചു. കോഴി മുട്ടകള്‍ വിരിഞ്ഞതിനൊപ്പം താറാവിന്‍ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം. 
ഭക്ഷണം കഴിക്കാന്‍ വരെ പിന്നിലായിരുന്ന താറാവിന്‍ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളര്‍ത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളര്‍ത്തി. 

പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി, കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങള്‍ ഓടിചെന്നു പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി. തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താന്‍ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം. 
ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞില്‍ ഒരാള്‍ പറഞ്ഞു, കണ്ടോ അവന്‍ ചാടിയതിന്റെ സങ്കടത്തില്‍ അമ്മ കരയുകാ...
ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു. എന്നിട്ടു പറഞ്ഞു, 
മക്കളെ അവന്‍ കയത്തില്‍ ചാടിയാല്‍ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മള്‍ക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവന്‍ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീര്‍നായും, നീര്‍ക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവര്‍ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാന്‍ ശ്രമിച്ചതാ...
എവിടെ കേള്‍ക്കാന്‍ ....ബാ നമ്മള്‍ക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി.....