ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കാലാനുസൃതമായ നിയമങ്ങളോടൊപ്പം സംസ്ഥാനവ്യാപകമായി അവബോധ പരിപാടികൾ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും

തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും അതിനായി സംസ്ഥാനവ്യാപകമായി സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇലന്തൂരിലെ ക്രൂരവും പൈശാചികവുമായ നരബലി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. പത്തനംതിട്ടയിൽ ദുർമന്ത്രവാദിനി അറസ്റ്റിലായി. ഒരു വ്യക്തിയും ഇത്തരം അനാചാരങ്ങളുടെ ഭാഗമാകരുതെന്നാണു സർക്കാരിന്റെ നിലപാട്.

ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കാലാനുസൃതമായ നിയമങ്ങളോടൊപ്പം സംസ്ഥാനവ്യാപകമായി അവബോധ പരിപാടികൾ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കല, സാഹിത്യ, സാംസ്‌കാരിക, സിനിമ പ്രവർത്തകർ, കൂട്ടായ്മകൾ യുവജന സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ പരിപാടിയുടെ ഭാഗമാക്കും. വഴിനടക്കാനും മാറുമറയ്ക്കാനുമടക്കമുള്ള അവകാശങ്ങൾക്കായി പോരാടിയ നവോത്ഥാന നായകരുടെ മാതൃകകളും അതിനുശേഷം നടന്ന സാംസ്‌കാരിക മുന്നേറ്റവും നാം മനസിലാക്കണം.

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള 32 ഓളം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം ഉയർത്തിക്കൊണ്ടുവരും. എല്ലാ ബഹുജനങ്ങളുടെയും സഹായം പരിപാടികൾക്ക് ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം, ഇലന്തൂരിലെ നരബലിക്ക് പിന്നാലെ പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തു വരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വാസന്തി മഠം എന്ന എന്നയിടത്താണ് കുട്ടികളെ ഉപയോ​ഗിച്ച് മന്ത്രവാദം നടത്തിയ സംഭവം. മഠം ഉടമയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തേക്ക് വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ഡിവൈഎഫ്ഐ, ബിജെപി, കോൺ​ഗ്രസ് പ്രവർത്തകർ ഇവിടെക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. 

ഇരട്ട നരബലി കേസ്; സമാനതകളില്ലാത്ത ക്രൂരകൃത്യം, സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും കോടതി