വനിതാ സംവരണ ബില്ലിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ബിജെപിക്ക് എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് ചോദിച്ച അദ്ദേഹം, ബില്ലിലെ മണ്ഡലപുനർനിർണ്ണയ വ്യവസ്ഥകളെ 'ഇന്ത്യ' സഖ്യം എതിർക്കുമെന്നും വ്യക്തമാക്കി

ദില്ലി: വനിതാ സംവരണ ബില്ലിൽ ബി ജെ പിയോടും കേന്ദ്ര സർക്കാരിനോടും ചോദ്യങ്ങളുമായി സമാജ് വാദി പാർട്ടി അധ്യക്ഷനും ലോക്സഭ എം പിയുമായ അഖിലേഷ് യാദവ്. രാജ്യത്തെ എത്ര സംസ്ഥാനങ്ങളിൽ ബി ജെ പി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടെന്ന് ചോദിച്ച അഖിലേഷ്, ബി ജെ പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും വിമർശിച്ചു. ബി ജെ പിയെ പോലെ അല്ല സമാജ് വാദി പാർട്ടി സ്ത്രീകൾക്ക് സംഘടനാപരമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശക്‌തീകരണം സമാജ് വാദി പാർട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ അഖിലേഷ്, എന്തിനാണ് വനിതാ ബില്ലിൽ സർക്കാരിന് ഇത്ര തിടുക്കമെന്നും ചോദിച്ചു. വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം. ഭരണഘടനാ ഭേദഗതി ബിൽ (131-ാം ഭേദഗതി), ഡീലിമിറ്റേഷൻ ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ലോക്‌സഭ പരിഗണിച്ചത്.

ശക്തമായി എതിർക്കാൻ ഇന്ത്യ സഖ്യം

വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണ്ണയം (ഡീലിമിറ്റേഷൻ) നടത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനാണ് കരട് നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. എന്നാൽ ഇതിലെ ഡീലിമിറ്റേഷൻ വ്യവസ്ഥകളെ കടുത്ത ഭാഷയിൽ എതിർക്കാനാണ് 'ഇന്ത്യ' സഖ്യത്തിന്റെ തീരുമാനം. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന വോട്ടെടുപ്പിൽ ബില്ലിലെ മണ്ഡലപുനർനിർണ്ണയ വ്യവസ്ഥകൾക്കെതിരെ വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. വനിതാ സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്നും എന്നാൽ അതിന്റെ മറവിൽ നടത്തുന്ന മണ്ഡലപുനർനിർണ്ണയ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ചൊവ്വാഴ്ച ചേർന്ന സഖ്യകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം