മൗനം പാലിക്കുന്നതിലൂടെ ബിജെപി, സംഘപരിവാർ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്.
തൃശൂർ: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമർശനവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. അധാർമ്മികതയുടെ കാര്യമാണ് തൃശൂരിൽ ഉന്നയിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. 11 വോട്ടുകൾ ചേർത്തതിൽ അധാർമ്മികതയുണ്ട്. സുരേഷ് ഗോപി മൗനം പാലിച്ചത് തെറ്റ് സമ്മതിക്കുന്നതിന് സമാനമാണ്. അല്ലെങ്കിൽ അയാളുടെ ധാർഷ്ട്യമാണ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് പോയി തൂങ്ങി ചത്തുകൂടെ എന്നൊക്കെ പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. മാധ്യമങ്ങളോടാണ് ഡിസിസി അധ്യക്ഷൻ്റെ പ്രതികരണം.
മൗനം പാലിക്കുന്നതിലൂടെ ബിജെപി, സംഘപരിവാർ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. ബിജെപിയും സിപിഎമ്മും ജനാധിപത്യത്തെ തെരുവിൽ തള്ളുകയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പക്ഷേ ഇവിടെ നടക്കുന്നത് മറിച്ചാണ്. ബിജെപിയുടെ കയ്യിലെ കരുവായി സിപിഎം മാറി. കോൺഗ്രസ് ഉയർത്തിയ ഉദ്ദേശ്യലക്ഷങ്ങളിൽ നിന്ന് പിന്മാറില്ല. വോട്ട് ക്രമക്കേടിന്റെ പ്രശ്നം തെരുവിൽ വലിച്ചിഴച്ച് തീർക്കേണ്ടതല്ലെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കരയും രംഗത്തെത്തി. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറഞ്ഞു. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇവർ ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു.
കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്പരിലുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അനിൽ അക്കര ആരോപിക്കുന്നു.
നിയമപരമായി ഒരാൾക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഇരട്ട ഐഡി കാർഡ് നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരെയാണ് ഇവർ തൃശൂരിലെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ രണ്ട് തിരിച്ചറിയൽ കാർഡ് കൈവശം വെക്കുന്നത് കുറ്റകരമാണെന്നും അനിൽ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.



