Asianet News MalayalamAsianet News Malayalam

'ഭരണവിലാസം യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുടെ പുച്ഛവും കാമ്പില്ലായ്മയും കേരളം തിരിച്ചറിയും'; റഹീമിനോട് ബല്‍റാം

'ഇത്തവണ മഹാരാജാവ് എന്ന് വിളിച്ചത് എന്നെയല്ല എന്നെനിക്കറിയാം, വർഗീയ മുന്നണിയുടെ കൺവീനർ തട്ടിപ്പുകേസിൽ അകത്താകുമ്പോൾ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഇങ്ങനെ ഒളിയന്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതിൽ അഭിനന്ദനം' എന്നും ബല്‍റാം

vt balram facebook post against aa rahim
Author
Thiruvananthapuram, First Published Aug 24, 2019, 5:16 PM IST

തിരുവനന്തപുരം: സോഷ്യല്‍ മീ‍ഡിയ പ്ലാറ്റ്ഫോമില്‍ ഏറ്റുമുട്ടി തൃത്താല എംഎല്‍എ വിടി ബല്‍റാമും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ആരോപണങ്ങള്‍ തുടരുന്നു. സ്കോള്‍ കേരളയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ സഹോദരിയടക്കമുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണവുമായി വിടി ബല്‍റാമാണ് ആദ്യം രംഗത്തെത്തിയത്. തൃത്താല മഹാരാജാവിന്‍റെ വിളംബരത്തിന് നന്ദിയെന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ബല്‍റാമിന്‍റെ ആരോപണങ്ങള്‍ക്ക് റഹീം മറുപടിയും നല്‍കിയിരുന്നു.

പ്രതിപക്ഷത്തെ ഒരു ജനപ്രതിനിധി ഭരിക്കുന്ന സർക്കാരിനെതിരെ ഉന്നയിച്ച സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തോട് ഭരണവിലാസം യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തിലെ പുച്ഛവും കാന്പില്ലായ്മയും കേരളത്തിന് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന മറുപടിയുമായി ബല്‍റാം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'ഇത്തവണ മഹാരാജാവ് എന്ന് വിളിച്ചത് എന്നെയല്ല എന്നെനിക്കറിയാം, വർഗീയ മുന്നണിയുടെ കൺവീനർ തട്ടിപ്പുകേസിൽ അകത്താകുന്പോൾ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഇങ്ങനെ ഒളിയമ്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതിൽ അഭിനന്ദനം' എന്നും ബല്‍റാം മറുപടിക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ബല്‍റാമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി. ആരെയാണുദ്ദേശിച്ചതെന്ന് മനസ്സിലായി

സോഷ്യൽ മീഡിയയിൽ ഇതിനേക്കാൾ രസകരമായ വട്ടപ്പേരുകൾ അഡ്വ.എ എ റഹീമിനുമുണ്ട്. എന്നേക്കൊണ്ട് തിരിച്ച് അത് വിളിപ്പിക്കുക, പിന്നെ അതിന്മേൽ തൂങ്ങി യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റുക എന്ന സിപിഎം പ്രവർത്തകരുടെ/സാംസ്ക്കാരിക നായകരുടെ പതിവ് തന്ത്രം ഏതായാലും ഇക്കുറി വേണ്ട.

സാധാരണഗതിയിൽ തൃത്താല പ്രധാനമന്ത്രി എന്നാണ് സൈബർ വെട്ടുകിളികൾ പരിഹസിക്കാറുള്ളത്. തൃത്താലയിലെ ജനങ്ങൾ രണ്ട് തവണ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിൽ ആ നിന്ദാസ്തുതിയേപ്പോലും ഞാൻ സന്തോഷപൂർവ്വം ഏറ്റെടുക്കാറാണ് പതിവ്, സ്വന്തം നാട്ടിൽ ഇലക്ഷനിൽ തോറ്റവർക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. ഏതായാലും റഹീമിന്റെ ഉള്ളിലെ രാജഭക്തി പുളിച്ച് തികട്ടുന്നതു കൊണ്ടാകും മഹാരാജാവ് പ്രയോഗമൊക്കെ വരുന്നത്.

എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും...

അങ്ങനെ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. സ്ഥിരപ്പെടുത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു എന്നാണ് പറഞ്ഞത്. ഏതായാലും സഹോദരി അവിടെ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയാണ് എന്നത് നിഷേധിക്കാൻ റഹീമിന് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമാദേവി കേസിലെ സുപ്രീം കോടതി വിധി കാറ്റിൽപ്പറത്തി, അർഹരായ യുവാക്കളെ വഞ്ചിച്ച്, അങ്ങനെയുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുത് എന്നും നിയമനം പിഎസ്സിക്ക് വിടണം എന്നും സ്വന്തം സർക്കാരിനോട് ആവശ്യപ്പെടാൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കഴിയുമോ? റഹീമിന്റെ പോസ്റ്റിൽ അവസാന വാചകമായിട്ടെങ്കിലും അത് ഉണ്ടാവുമെന്ന് വെറുതെ പ്രതീക്ഷിച്ചു.

ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല

കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇവിടെ ആർക്കും താത്പര്യമില്ല. സഹോദരി പറഞ്ഞോ ഇല്ലയോ എന്നതല്ല വിഷയം, സഹോദരിക്ക് കൂടി പ്രയോജനം കിട്ടിയേക്കാവുന്ന ഒരു സർക്കാർ ഉത്തരവ് ഇറങ്ങി എന്നതാണ്.

എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എന്റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു.

അനർഹ നിയമനങ്ങൾ നടക്കാൻ പോകുന്നു എന്നത് തൃത്താലയിൽ നിന്ന് വന്ന രാജ വിളംബരമല്ല, 20/08/2019 ന് തിരുവനന്തപുരത്തു നിന്നിറങ്ങിയ സർക്കാർ ഉത്തരവിനേത്തുടർന്നുണ്ടായ സ്വാഭാവിക ആശങ്കയാണ്. റഹീമിന്റെ സഹോദരിയടക്കമുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല എന്നും പി എസ് സി വഴി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നും സർക്കാർ തന്നെ വിശദീകരിച്ചാൽ ആശങ്ക തനിയെ മാറിക്കോളും.

രാജാവിന്റെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി  പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങൾ നന്നായി നടക്കട്ടെ.

കാര്യങ്ങൾ നന്നായി തന്നെ നടക്കണം. അതിന് ബന്ധു നിയമനം ഒഴിവാക്കി പി എസ് സി ക്ക് വിടണം. അതിന്റെ ഇപ്പോഴത്തെ വിശ്വാസ്യത വേറെ വിഷയമാണ്. തൽക്കാലം അത് ചർച്ച ചെയ്യുന്നില്ല. "കൂലിക്കാരെ"ക്കുറിച്ച് കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ പുച്ഛം സാന്ദർഭികമായി മനസ്സിലാക്കുന്നു.

പിന്നെ, 
"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ.

മുദ്രാവാക്യത്തിന്റെ രണ്ടാം ഭാഗമായ "ജോലി മതി" എന്നതുകൊണ്ട് റഹീം എന്താണുദ്ദേശിച്ചതെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അതേ ആത്മാർത്ഥത തന്നെയായിരിക്കും മുദ്രാവാക്യത്തിന്റെ ആദ്യ ഭാഗത്തോടും എന്നത് ന്യായമായും അനുമാനിക്കാം.

വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം.

ഇത്തവണ മഹാരാജാവ് എന്ന് വിളിച്ചത് എന്നെയല്ല എന്നെനിക്കറിയാം. വർഗീയ മുന്നണിയുടെ കൺവീനർ തട്ടിപ്പുകേസിൽ അകത്താകുമ്പോൾ രക്ഷിക്കാനായി ഓടിയെത്തുന്ന വലിയ മഹാരാജാവിനെതിരെ ഇങ്ങനെ ഒളിയമ്പെയ്യാനെങ്കിലും റഹീം ധൈര്യം കാണിച്ചതിൽ അഭിനന്ദനം.

മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തീരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും.... 

ഞാൻ ആവർത്തിക്കില്ല എന്ന് തുടക്കം മുതൽ പറഞ്ഞ് പോരുന്ന ഒരു വിഷയം വീണ്ടും വീണ്ടും ചർച്ചയാക്കണമെങ്കിൽ ആയിക്കോളൂ. അതിന്റെ ഉത്തരവാദിത്തം എനിക്കില്ല. സിപിഎമ്മിന്റെ നേതാക്കന്മാർക്കെതിരെയുള്ള എല്ലാ വിമർശനങ്ങളും പ്രതിരോധിക്കാൻ ഈ പഴയ പരിച ഉപകാരപ്പെട്ടെന്നു വരില്ല. മരണപ്പെട്ട പഴയ നേതാക്കന്മാരുടെ നിരയിലേക്ക് റഹീം എത്തിയതായും (അതിനാൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതായും) ഇതുവരെ ആർക്കും തോന്നിയിട്ടില്ല. സ്കോൾ നിയമന വിഷയത്തിൽ എന്റെ മുൻപത്തെ രണ്ട് പോസ്റ്റുകളും റഹീമിന്റെ ഈ പോസ്റ്റും വിലയിരുത്തുന്നവർക്കറിയാം ആരാണ് പുലഭ്യം പറയുന്നതും കല്ലെറിയുന്നതുമെന്ന്. പ്രതിപക്ഷത്തെ ഒരു ജനപ്രതിനിധി ഭരിക്കുന്ന സർക്കാരിനെതിരെ ഉന്നയിച്ച സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തോട് ഭരണവിലാസം യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തിലെ പുച്ഛവും കാമ്പില്ലായ്മയും കേരളത്തിന് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

ആരോപണം ഉന്നയിച്ചുള്ള ബല്‍റാമിന്‍റെ ആദ്യ കുറിപ്പ്

 

എ എ റഹീമിന്‍റെ മറുപടിക്കുറിപ്പ്

ബല്‍റാമിന്‍റെ മറുപടി

Follow Us:
Download App:
  • android
  • ios