വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേല്‍പ്പാലം നിർമ്മാണം
കൊച്ചി: എറണാകുളം നഗരത്തിലെ പ്രധാന പദ്ധതികളായ വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരിയിൽ നാടിന് സമർപ്പിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്തതാണ് പദ്ധതി. പൊതുമരാമത്തു മന്ത്രി ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേല്‍പ്പാലം നിർമ്മാണം. പ്രവൃത്തികള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ജി സുധാകരൻ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പുതുവത്സരം ആദ്യം തന്നെ ജനങ്ങൾക്കായ് തുറന്ന് കൊടുക്കുന്ന വൈറ്റില മേൽപ്പാലം..
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്‍റേയും 82.74 കോടി രൂപയുടെ കുണ്ടന്നൂർ മേല്‍പ്പാലത്തിന്‍റേയും പ്രവൃത്തികള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യം തന്നെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം നാടിന് സമർപ്പിക്കും.
യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടർ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
പിണറായി സർക്കാർ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി ഈ പ്രോജക്ടുകള്‍ പ്രാവർത്തികമാക്കാനാണ് തയ്യാറായത്.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്കു സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തി നല്‍കുന്നത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും..