'ആ മനുഷ്യന്‍റെ കിടപ്പ് കണ്ട് നില്‍ക്കാന്‍ പറ്റില്ലായിരുന്നു, പക്ഷേ ആരും മുന്നോട്ട് വന്നില്ല'; വിശദീകരണവുമായി വഫ ഫിറോസ്
യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്ക് അഭിമുഖത്തിൽ പറഞ്ഞത്.
തിരുവനന്തപുരം: തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസത്യമാണെന്ന വിശദീകരണവുമായി യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്ക് അഭിമുഖത്തിലാണ് വഫ ഫിറോസ് തന്‍റെ ഭാഗം വിശദീകരിക്കാനെത്തിയത്. മോഡലാണെന്നും ഭർത്താവുമായി അകന്ന് കഴിയുന്നുവെന്നും ഉൾപ്പെടെ ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് വഫ ഫിറോസ് അവകാശപ്പെട്ടു. ഇത് വ്യക്തമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും അവർ വ്യക്തമാക്കി.
പപ്പായും മമ്മയും 30 വർഷമായി ദമാമിൽ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്‍റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയിൽ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവർ അവകാശപ്പെടുന്നു. സഹോദരൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് മറൈൻ എഞ്ചിനിയറാണ്.
മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നു പക്ഷേ താൻ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്‍റെ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. ജീവിതത്തിൽ രണ്ടേ രണ്ട് ഷോകൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാൻ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുൽ ഖദ്ർ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു.
2014 ഫേസ്ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് വഫ ഫിറോസ് വ്യക്തമാക്കി. മകളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയായിരുന്നു താൻ ഈ മേഖലയിൽ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനാൽ തന്നെ ആഗ്രഹിച്ച രീതിയിൽ പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല. മകൾ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നതെന്ന് വഫ പറഞ്ഞു.
അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോൾ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാൻ വേണ്ടിയാണ് നിലവില്‍ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.
ഉന്നത ബന്ധങ്ങൾ
ഉന്നത ബന്ധങ്ങളുള്ള ആളാണെന്ന് പറയുന്നത് വ്യാജപ്രചരണമാണ്. ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തിൽ ഉള്ളത് രണ്ട് സൗഹൃദങ്ങൾ മാത്രമാണ്. മെറിൻ ജോസഫ് ഐപിഎസുമായി ഒരു സലൂണിൽ വച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഇവർ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അത് അടുത്ത ബന്ധമൊന്നുമല്ല കണ്ടാൽ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദമാണത്.
ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാൻ വിളിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്ന് കാണുകയും ചെയ്തു , അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോൾ കണ്ടത്..
കണ്ടതിൽ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ് പറയുന്നു. ഇത് വരെ ഒരു മോശം അനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുള്ളത് കൊണ്ടാണ് പോയത്. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്‍റെ സ്വഭാവം അങ്ങനെയാണ്.
ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന കുട്ടിയാണെങ്കിൽ ചിലപ്പോൾ അങ്ങനെ രാത്രി ഒരാൾ വിളിച്ചാൽ സഹായിക്കാൻ ചെയ്യില്ലായിരിക്കും പക്ഷേ ഞാൻ അങ്ങനെയല്ല. പലപ്പോഴും കുടുംബമായി യാത്ര ചെയ്യുമ്പോഴും, സിനിമ കാണാൻ പോകുമ്പോഴുമെല്ലാം രാത്രി ഏറെ വൈകാറുണ്ട്. അതിൽ തന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയില്ല. പലപ്പോഴും ബന്ധുക്കളെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാനും മറ്റും വളരെ വൈകി തിരുവനന്തപുരത്ത് രാത്രി യാത്ര ചെയ്തിട്ടുണ്ട് അപ്പോഴൊന്നും ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ല.
അന്ന് വേഗത കൂടുതലായിരുന്നോ ?
രാത്രി ഡ്രൈവ് ചെയ്യുമ്പോൾ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാൾ സ്പീഡിലാണല്ലോ പലപ്പോഴും പോകാറ് അന്നും അങ്ങനെ തന്നെയായിരുന്നു. ഞാൻ ഓടിക്കുന്നതിനേക്കാൾ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്.
ശ്രീറാം മദ്യപിച്ചിരുന്നോ ?
എന്‍റെ വീട്ടിൽ ആരും കുടിക്കാറില്ല. അത് കൊണ്ട് ആ മണം തിരിച്ചറിയാൻ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകൾ വേണം തെളിയിക്കാൻ.
അപകടം നടക്കുന്ന സമയത്ത് മുന്നിലുണ്ടായിരുന്ന വണ്ടി ശ്രദ്ധയില്‍പ്പെട്ടിരുന്നോ
അതെനിക്ക് കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. ഓര്‍മയില്‍ ആ വണ്ടി ഓടുകയായിരുന്നു. എന്നാല്‍ ദൃക്സാക്ഷികളായ ചിലര്‍ പറയുന്നത് വണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ്.
അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി ഒന്നും നിങ്ങള്‍ ചെയ്തില്ല എന്നും ചിലര്‍ പറയുന്നു
അത് തീര്‍ത്തും അസത്യമാണ്. അപകടമുണ്ടായപ്പോള്‍ തന്നെ ഞാനും ശ്രീറാമും കാറില്‍ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയില്‍ നിന്നും ഇറങ്ങിയത്. എന്‍റെ ഭാഗത്തെ ഡോര്‍ അപകടത്തില്‍ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തു കൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെട്ടു.
ഒത്തിരി പേര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേ നേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ ഞങ്ങള്‍ രണ്ടു പേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. പിന്നെ ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
എന്‍റെ ആങ്ങളയാണ് കിടക്കുന്നതെങ്കില്‍ ഞാന്‍ രക്ഷിക്കില്ലേ. ആ മനുഷ്യന്‍റെ കിടപ്പ് കണ്ടപ്പോള്‍ നമ്മുക്ക് കണ്ടു നില്‍ക്കാന്‍ പറ്റില്ലായിരുന്നു. പക്ഷേ ആരും മുന്നോട്ട് വന്നില്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തെ എടുക്കാന്‍ പറ്റില്ല ആംബുലന്‍സ് വരണം എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ആംബുലന്‍സ് വരുന്ന വരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. എന്‍റെ വണ്ടിയില്‍ കേറ്റി കൊണ്ടു പോകാന്‍ ശ്രീറാം ശ്രമിച്ചു. എന്നാല്‍ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയില്‍ ആളെ കൊണ്ടു പോകാന്‍ പറ്റില്ല എന്ന് ഞാന്‍ ശ്രീറാമിനോട് പറഞ്ഞു.
അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ശ്രീറാം ഇറങ്ങിയത് എല്ലാവരും കണ്ടിരുന്നു. വണ്ടി ഓടിച്ചത് നിങ്ങളല്ലേ അവര്‍ അല്ലല്ലോ എന്ന് ശ്രീറാമിനോട് പൊലീസുകാര്‍ പറഞ്ഞു. ആ യുവതി പൊയ്ക്കോട്ടെ അവര്‍ ഒന്നും ചെയ്തില്ലല്ലോ എന്ന് ശ്രീറാമും പറഞ്ഞു. ശ്രീറാം തന്നെ പുള്ളിയുടെ ഫോണില്‍ കൂടി ഒരു ഊബര്‍ ഓട്ടോ വിളിപ്പിച്ചു. ഞാന്‍ അവിടെ നിന്നും പോയി.
പൊലീസിന്‍റെ അനുവാദത്തോടെയാണോ നിങ്ങള്‍ പോയത് ? പൊലീസ് നിങ്ങളെ പോകാന്‍ അനുവദിച്ചു എന്ന് മൊഴിയില്‍ പറയുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയോ ?
തിരിച്ചു വന്നശേഷം രക്തസാംപിള്‍ എടുക്കാനാണ് നേരെ പോയത്. അതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കൊടുത്ത മൊഴിയിലും അവസാനം കൊടുത്ത മൊഴിയിലും ഒരേ കാര്യമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ഒന്നും മാറ്റി പറഞ്ഞിട്ടില്ല.
ഈ സംഭവത്തിന് ശേഷം താങ്കളെക്കുറിച്ചും പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്. കുടുംബം എങ്ങനെയാണ് ഈ സാഹചര്യം നേരിട്ടത്.
ഞാന്‍ വിവാഹമോചിതയാണ് എന്നൊരു വാര്‍ത്ത ഇതിനിടെ പ്രചരിച്ചു അത് തെറ്റാണ്. ഭര്‍ത്താവിന്‍റെ പിതാവും മാതാവും... വയസ്സായ ആ രണ്ട് പേരാണ് എന്നെ ഇറക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ വന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അവരാണ് എനിക്കൊപ്പം നിന്നത്. എന്‍റെ പപ്പയും മമ്മയും സ്ഥലത്ത് ഇല്ല.വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തില്‍ എന്നെ അറിയുന്ന എല്ലാവരും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്.
എങ്ങനെയാണ് ഈ പ്രതിസന്ധികളെ വ്യക്തിപരമായി നേരിടുന്നത്
ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയിലല്ലോ... അതിന്‍റെ എല്ലാ പ്രത്യാഘാതവും ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ട്....... ഉണ്ടായതിനെല്ലാം ഞാന്‍ അനുഭവിക്കുന്നുണ്ട്.
രാത്രി ഇറങ്ങിപ്പോയി... അതെല്ലാം വലിയപ്രശ്നമായി.. ആളുകള്‍ പലതും പറയുന്നു... ഇതൊക്കെ നിങ്ങളെ ബാധിക്കുന്നുണ്ടോ....?
ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതൊക്കെ അറിയാം... ശ്രീറാം, മെറിന്‍ ഇവരൊക്കെയായി എനിക്ക് സൗഹൃദമുണ്ട് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. ബാക്കിയാരുമായും എനിക്ക് സൗഹൃദമില്ല. എന്നാല്‍ അപകടമുണ്ടായ ശേഷം എനിക്ക് ഭര്‍ത്താവിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. അതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. പുള്ളിക്കാരന്‍റെ അടുത്ത് ഞാന്‍ ഇതൊന്നും വിളിച്ചു പറഞ്ഞില്ല. പറയാന്‍ എനിക്ക് പറ്റിയില്ല. കാരണം അപകടം കഴിഞ്ഞ ആ ഷോക്കിലായി പോയി ഞാന്‍. അതല്ലാതെ ഞങ്ങള്‍ തമ്മിലോ കുടുംബത്തിലോ പ്രശ്നങ്ങള്‍ ഒന്നുമില്ല. എല്ലാവര്‍ക്കും എന്നെ അറിയാം.
ഇതിന്‍റെ പേരില്‍ ഇനി കൂടുതല്‍ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന് ഭയമുണ്ടോ ?
എന്നെ അറിയാത്തവര്‍ പലതും പറയുമായിരിക്കും. എന്നെ അറിയുന്നവര്‍ ഒന്നും പറയില്ല എന്നാണ് എന്‍റെ വിശ്വാസം. എന്‍റെ കുടുംബം ഇത്രയും നടന്നിട്ടും എനിക്കൊപ്പമുണ്ട്. എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍, ഭര്‍ത്താവിന്‍റെ സഹോദരങ്ങള്‍ അവരുടെ ഭാര്യമാര്‍ ഇവരൊക്കെ എന്‍റെ കൂടെ നിന്നു. ഭര്‍ത്താവിന്‍റെ നാലാമത്തെ സഹോദരന്‍റെ ഭാര്യയാണ് എനിക്കൊപ്പം ഒരു ദിവസം മുഴുവന്‍ നിന്നത്. എന്‍റെ അനിയത്തിമാരൊക്കെ എന്‍റെ കൂടെ നില്‍ക്കുന്നുണ്ട്. ചേട്ടത്തി ഇതു ചെയ്തു എന്നു പറഞ്ഞ് അവരൊന്നും എന്നെ മാറ്റി നിര്‍ത്തിയില്ല. അവരൊക്കെ എന്നെ പിന്തുണച്ച് കൂടെനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പുറത്തു നിന്നുള്ളതൊന്നും എന്നെ ബാധിക്കില്ല.
ഒരുപാട് കഥകളൊക്കെ മാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ അത് ബാധിക്കുന്നുണ്ടോ..?
കഥകള്‍ മാത്രമല്ല ജിമ്മീ... ഒരുപാട് ഫോട്ടോസ് പ്രചരിക്കുന്നുണ്ട്. ഞാനല്ലാതെ ഫോട്ടോസ് എന്‍റെ പേരില്‍ വരികയാണ്. എന്നെ അറിയുന്നവര്‍ക്ക് അറിയാം അത് വഫയല്ല എന്ന്
ഈ മോഡലിംഗ് എന്നൊക്കെ പറഞ്ഞു വരുന്ന ഫോട്ടോകളാണോ... ?
ഞാന്‍ മോഡലല്ല ജിമ്മി.. ഞാന്‍ മോഡലിംഗ് ചെയ്തിട്ടില്ല. കുറേ യൂട്യൂബ് ചാനല്‍സ് അവരുടെ റേറ്റിംഗ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്. എന്‍റെ പിന്നില്‍ ഒരു കുടുംബവമുണ്ട് അതവര്‍ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവര്‍ ആലോചിക്കുന്നില്ല. അതാണ് വഫ ഇതാണ് വഫ എന്നെല്ലാം പറഞ്ഞ് ഒരുപാട് വീഡിയോസ് യൂട്യൂബിലുണ്ട്. അവരൊന്ന് ആലോചിച്ചാല്‍ നല്ലതായിരിക്കും ജിമ്മീ... എന്‍റെ കുടുംബത്തിന്... കാണുന്നത് ഒരാള്‍ മാത്രമല്ലോ..കുടുംബത്തിലെ ഒരുപാട് പേരെ കാണുന്നുണ്ടാവില്ലേ എന്‍റെ കുടുംബത്തില്‍.
ഇനിയെന്താണ്... ?
ഇനി... ഇതിപ്പോള്‍ കേസ് നടക്കുകയാണ്. എനിക്ക് തിരിച്ചു പോകണം. ഭര്‍ത്താവിന്‍റെ അടുത്തേക്ക്. മോളുണ്ട് എന്‍റെ കൂടെ... എനിക്ക് ഭര്‍ത്താവിന് അടുത്തേക്ക് തിരിച്ചു പോകണം.
അഭിമുഖത്തിന്‍റെ പൂർണ്ണരൂപം: