ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടികൂടിയതിൽ ആശ്വാസം പ്രകടിപ്പിച്ച് സൗമ്യയുടെ അമ്മ. ഇനിയൊരു അമ്മയും ഇതുപോലെ കരയരുതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പേടിയാണെന്നും അവർ പറഞ്ഞു. ഗോവിന്ദചാമിയെ പിടികൂടാൻ സഹായിച്ചവർക്ക് നന്ദിയും അറിയിച്ചു.

തിരുവനന്തപുരം: ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് സൗമ്യയുടെ അമ്മ. ഒരു അമ്മമാര്‍ക്കും ഇനി ഇങ്ങനെയൊരു ദുഖം ഉണ്ടാകരുത്. ഇനിയൊരു അമ്മയും ഇങ്ങനെ കരയേണ്ട ഒരു അവസ്ഥ വരരുത്. പുറത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇവനെ പേടിയാണ്. ഇത്രയും വലിയ ജയിലിൽ നിന്ന് അവൻ എങ്ങനെയാണ് പുറത്ത് ചാടിയതെന്നും സൗമ്യയുടെ അമ്മ ചോദിച്ചു. ജയിലിനുള്ളില്‍ അവനെ നോക്കാനൊക്കെ ആളുണ്ട്. എന്നിട്ടും ജയിൽ ചാടിയെങ്കില്‍ ഒരു സഹായി ഉണ്ടെന്നല്ലേ അര്‍ത്ഥം. ഒരു സഹായി ഇല്ലാതെ ചാടാൻ പറ്റില്ല. അത്രയും വലിയ മതിൽ ചാടണമെങ്കില്‍ സഹായി വേണം. ജയിലില്‍ ഒരുപാട് വീഴ്ചകൾ സംഭവിച്ചു.

ഇവനെ കിട്ടിയില്ലായിരുന്നെങ്കിൽ എത്ര പേര്‍ പേടിച്ച് കഴിയണം. നീചനാണ് അവൻ. നീച മനസുള്ളവൻ. ഇവന്‍റെ മരണം കാത്താനാണ് ഞാൻ ഇരിക്കുന്നത്. ഇവന്‍റെ ജീവൻ എന്ന് പോകുമെന്ന് എണ്ണിയിരിക്കുന്ന ഒരാളാണ്. ഇവൻ പുറത്തുണ്ടേല്‍ ഒരുപാട് അമ്മമാര്‍ ദുഖിക്കേണ്ടി വരും. അത്രയും നീചനാണ് അവൻ. അമ്മമാര്‍ക്കും പെണ്‍കുട്ടികൾക്കുമൊന്നും പുറത്ത് ഇറങ്ങി നടക്കാൻ കഴിയില്ല. ഇവനെ പോലുള്ളവര്‍ എന്തിനാണ് ജീവിക്കുന്നത്. ഇവനെ പോലുള്ളവര്‍ക്ക് ഇങ്ങനെ തിന്നാൻ കൊടുത്ത് എന്തിനാണ് വളര്‍ത്തുന്നതെന്നും സൗമ്യയുടെ അമ്മ ചോദിച്ചു.

ജയിലിലേക്ക് പോയ ഗോവിന്ദ ചാമിയെ അല്ല കുറച്ച് കഴിഞ്ഞപ്പോൾ കണ്ടത്. ഇപ്പോ ദാ വണ്ണം കുറച്ചു. എന്തെല്ലാമാണ് കാണിച്ച് കൂട്ടുന്നത്. ഇവനൊക്കെ വേണ്ടി ആരാണ് ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും അമ്മ ചോദിച്ചു. ഗോവിന്ദ ചാമിയെ പിടികുന്നതിന് സഹായിച്ച വിനോജിന് അമ്മ നന്ദിയും പറഞ്ഞു. കണ്ണൂരിലെ ജനങ്ങൾ തന്നെ പിടിക്കുമെന്ന് ഉറുപ്പായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.