സമരം ശക്തമാക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ; തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും
നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്.
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ രാവിലെ 11 നാണ് സമര പ്രഖ്യാപനം.
നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടർ സമരം. സംസ്ഥാനത്തുടനീളം സർക്കാർ അവഗണനയ്ക്കെതിരെ പ്രചാരണ പരിപാടികൾ നടത്തുമെന്നും പെൺകുട്ടികളുടെ അമ്മ അറിയിച്ചു.
വാളയാർ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ.ജലജ മാധവനെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ സമരം തുടങ്ങിയിട്ട് ആറ് ദിവസമായി. ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത പകരം നിരാഹാരം ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ആവർത്തിച്ചു.