ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. പണി തീർന്നതിനുശേഷം മൂന്നാം തവണയാണ് മതിൽ ഇടിഞ്ഞു വീഴുന്നത്. ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ മുടക്കിയാണ് മതിൽ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണിരുന്നു.
നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുകളിലെ റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പോകാൻ സംവിധാനമില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറിൽ പരം കാൽനടയാത്രക്കാർ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. സംഭവ സമയത്ത് ആളുകൾ റോഡിൽ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
