കേരളത്തിലെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയിൽ ഓറഞ്ച് അലർട്ടും പമ്പ, അച്ചൻകോവിൽ, തൊടുപുഴ, കീച്ചേരി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിൽ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)

മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിൽ പമ്പ (മടമൺ സ്റ്റേഷൻ), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിൽ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിൽ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ).

യാതൊരു കാരണവശാലും ഈ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും അതിശക്ത മഴ തുടരുകയാണ്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.