Mullaperiyar|മരംമുറി: ശശീന്ദ്രനെ തള്ളി ജലവിഭവ മന്ത്രി, ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്ന് റോഷി
ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു.
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു.
ഈ മാസം ഒന്നാം തിയ്യതി അനൌദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധന ഫയലുകളുടെ ചുമതല ജല വിഭവ വകുപ്പിന് എന്നായിരുന്നു ശശീന്ദ്രന്റെ ഇന്നലെ പറഞ്ഞത്. ഇതാണ് ജലവകുപ്പ് മന്ത്രി തള്ളിയത്.
മുല്ലപ്പെരിയാർ; സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ
യോഗം ചേർന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത്. യോഗത്തിൻറെ മിനിറ്റ്സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനയിൽ പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
ജലവിഭവ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാൽ മരവിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് വിശദീകരിച്ച റോഷി, ഒരു ഡിപ്പാർട്ട്മെൻറിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ ഡാം മുല്ലപ്പെരിയാറിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞാൽ അതാണ് സർക്കാരിൻറെ നയമെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വിശദീകരിച്ചു.
മുല്ലപ്പെരിയാർ സംയുക്ത പരിശോധന; സഭയിൽ തിരുത്തി സർക്കാർ; കോടതിയിൽ പൊളിയുമെന്ന് പ്രതിപക്ഷം
അതിനിടെ, മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ സഭയിൽ സമ്മതിച്ചു. ജൂൺ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാൻറെ കത്ത് പുറത്തായതോടെയാണ് സർക്കാർ സഭയിൽ തിരുത്തിപ്പറഞ്ഞത്. പരിശോധന നടത്തിയില്ലെന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിന് തിങ്കളാഴ്ച വനംമന്ത്രി മറുപടി നൽകിയത്. തെളിവ് പുറത്തായതോടെയാണ് മന്ത്രിക്ക് തിരുത്തേണ്ടി വന്നത്. തിരുത്താൻ എ കെ ശശീന്ദ്രൻ കത്ത് നൽകിയതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ;പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി