ഉമ്മൻചാണ്ടിയുടെ കാലത്ത് ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണം കിട്ടിയിട്ടുമില്ലെന്നും വിഡി സതീശൻ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം കള്ളക്കളികൾ അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ പ്രതിപക്ഷം സർക്കാരിന് പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. മുഖ്യമന്ത്രിക്കുള്ള പ്രശ്നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ്. പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവർക്ക് സർക്കാർ നടത്തിയില്ല. സംസ്ഥാനത്തിന് പ്രത്യേക പാക്കേജാണ് വേണ്ടത്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്താൽ അത് കൃത്യമായി വിനിയോഗിക്കണം. പ്രളയ കാലത്ത് അടക്കം ദുരിതാശ്വാസ നിധിക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നുവെന്നതും വിഡി സതീശൻ പറഞ്ഞു.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇരകളുടെ സ്വാകാര്യത സംരക്ഷിച്ചു വേണം അന്വേഷണം നടത്താനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. സർക്കാർ ഇരകൾക്ക് ഒപ്പമല്ല. ഇതൊരു സ്ത്രീവിരുദ്ധ സർക്കാരാണ്. വിചാരണ നീണ്ടുപോയതാണ് പൾസർ സുനിക്ക് ജാമ്യം കിട്ടാൻ കാരണം. ഇങ്ങനെ പോയാൽ ജൂഡീഷ്യറിയിൽ വിശ്വാസം നഷ്ടമാകും. ഭരണകക്ഷി എംഎൽഎ 15 ദിവസമായി മുഖ്യമന്ത്രിക്ക് നേരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. ഒരക്ഷരം മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.