കളമശ്ശേരിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തതും അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതും.
- Home
- News
- Kerala News
- Malayalam News Highlights: ഉള്ളുലഞ്ഞ് വയനാട്; 365 മരണം ആയി, മരിച്ചവരിൽ 30 കുട്ടികൾ
Malayalam News Highlights: ഉള്ളുലഞ്ഞ് വയനാട്; 365 മരണം ആയി, മരിച്ചവരിൽ 30 കുട്ടികൾ

വയനാട് ഉരുള്‍പ്പൊട്ടലില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.
ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീര്‍പ്പാക്കി പണം നൽകണം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിർദേശം നൽകി. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണ് നിർദ്ദേശം.
26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസംരക്ഷണ മേഖലയില്‍ മാത്രം 2.5 കോടിയുടെ നഷ്ടം
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.
ഹെൽപ് ഫോർ വയനാട്
എ.ഗീത യുടെ കീഴിൽ സംസ്ഥാന സർക്കാർ ഹെൽപ് ഫോർ വയനാട് സെൽ രൂപീകരിച്ചു. letushelpwayand@gmail.com ഈ ഇമെയിൽ വിലാസത്തിലോ 9188940014, 9188940015 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം .
ചാലിയാറിൽ വീണ്ടും വ്യാപകമായ തെരച്ചിൽ
മാവൂർ ചാലിയാറിൽ വീണ്ടും വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. വാഴക്കാട് പന്തീരാങ്കാവ് മുക്കം പോലീസ് സ്റ്റേഷനുകളുടെ കീഴിലാണ് തെരച്ചിൽ നടക്കുന്നത്. ടി.ഡി.ആർ.എഫ് വളണ്ടിയർമാരും പ്രാദേശിക മുങ്ങൽ വിദഗ്ധരും തെരച്ചിലിന് നേതൃത്വം നൽകുന്നു. ചാലിയാറിന്റെ ഇരു ഭാഗങ്ങളിലുമുള്ള കാടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്.
ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യമില്ല
വയനാട്ടിലെ ദുരന്ത മേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവ വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾക്കും ഭക്ഷണം മേപ്പാടിയിലെ പൊതുവായ അടുക്കളയിലാണ് തയ്യാറാക്കുന്നത്. ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണ സാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക. പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.
സഹായം പ്രഖ്യാപിച്ച് മോഹൻലാൽ
ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നത്. ബെയ്‌ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരൻ്റെ സഹായം കൂടെയുണ്ട് ഇത് യാഥാർത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു.
രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 10042 പേർ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹം കണ്ടെത്തി. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി
മഴക്കെടുതി: ഉത്തരേന്ത്യയിൽ മരണം 23 ആയി
ഉത്തരാഖണ്ഡിലും ഹിമാചലിലും മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡിൽ 15 പേർക്കും ഹിമാചലിൽ 8 പേർക്കും ഇതുവരെ ജീവൻ നഷ്ടമായി. കേദാർനാഥിൽ കുടുങ്ങിയ 800ഓളം തീർത്ഥാടകരെ ഇന്ന് എയർലിഫ്റ്റ് ചെയ്യും. ഇരു സംസ്ഥാനങ്ങളിലും ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ മരണം 344 ആയി
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 344 ആയി. ദുരന്തത്തില്‍ 29 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 84 പേര്‍ ആശുപത്രിയില്‍ ചിക്തസയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്‍ കഴിയുന്നുണ്ട്.
'ബിജെപി രാഷ്ട്രീയം കളിക്കുന്നു, CMDRF ൽ സംഭാവന നൽകണം, കെപിസിസി 100 വീട് വച്ച് നൽകും': വിഡി സതീശൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.
മോഹൻലാൽ വയനാട്ടിൽ
ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ വയനാട്ടിൽ ദുരന്ത മേഖലയിലെത്തി. ടെറിട്ടോറിയൽ ആർമിയുടെ താത്കാലിക ബേസ് ക്യാംപായ മൗണ്ട് ടബോർ സ്കൂളിൽ സൈനിക വേഷത്തിലെത്തിയ അദ്ദേഹം ഇവിടെ നിന്ന് ദുരന്ത മേഖല സന്ദർശിക്കും. ദുരിതാശ്വാസ ക്യാംപുകളിലും സന്ദർശനം നടത്തും.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങൾ ഇന്ന് സംസ്കരിക്കും
വയനാട്ടിൽ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ ഇന്ന് സംസ്‌കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
4 ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം.
ദുരന്തഭൂമിയില്‍ 5-ാം ദിവസവും തെരച്ചിൽ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ. 340 മരണം ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ദുരിതബാധിതർക്ക് ആശ്വാസമാകാൻ നടൻ മോഹൻലാൽ ഇന്ന് ദുരന്ത ഭൂമിയിലെത്തും.