മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ച് സർക്കാര്‍. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്.

മാനന്തവാടി:മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാൻ ഉന്നത തല യോഗത്തിൽ തീരുമാനം. ആദിവാസ സ്ത്രീയെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിച്ചതോടെയാണ് നിര്‍ണായക പ്രഖ്യാപനം. ഉന്നതതല യോഗത്തിനുശേഷം വനം മന്ത്രി എകെ ശശീന്ദ്രനാണ് കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാൻ തീരുമാനിച്ച കാര്യം അറിയിച്ചത്.നിര്‍ണായക തീരുമാനം വന്നതോടെ കടുവയെ വെടിവെച്ച് കൊല്ലാനാള്ള തടസം നീങ്ങിയെന്നും എത്രയും വേഗം വെടിവെച്ച് കൊല്ലുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം.

കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

പുതിയ സംഭവ വികാസങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാൽ ഒരു ഫോൺ കോൾ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 100 ക്യാമറകൾ വയനാട്ടിൽ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകൾ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

വിഡി സതീശന്‍റെ യാത്രയെയും വനം മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവം ആണോ അല്ലയോ എന്ന് അറിയില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.

വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു; ആർആർടി സംഘാംഗത്തിന് പരിക്ക്

YouTube video player