വയനാട് ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും വീടുകളുടെ പണി പൂർത്തിയാകാത്തതിനാൽ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ദുരന്തത്തെ സർക്കാർ വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

വയനാട്: വയനാട് ടൗൺഷിപ്പിലെ നിർമ്മാണം ഇഴയുന്നതിൽ രൂക്ഷ വിമർശനവുമായി ബിജെപി. കക്കൂസിന് കുഴി പോലും എടുക്കാതെ താക്കോൽ കൈമാറിയെന്നാണ് ബിജെപിയുടെ വിമർശനം. ദുരന്തത്തെ വിറ്റ് വോട്ട് ആക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ദുരന്തബാധിതരെ മൂന്നാം ഭരണത്തിന് വോട്ടാക്കി മാറ്റാൻ ഉപയോഗിച്ചു. നിർമ്മാണത്തിൽ സർവത്ര പ്രതിസന്ധിയാണെന്ന് ആരോപിച്ച ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്നത് കൊടുംക്രൂരതയാണെന്നും വിമർശിച്ചു. ദുരന്തത്തിൽ ഉടുതുണി പോലും ഇല്ലാതായ 178 പേർക്ക് പോലും രണ്ട് കൊല്ലമായി വീട് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വിമർശനം.

ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്.

എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും സർക്കാർ വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

YouTube video player