വയനാട് പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നാളെ കിഫ്‌കോണിന് കൈമാറും. ഇതിനകം 140 വീടുകൾ കൈമാറിയ நிலையில், ബാക്കിയുള്ള 38 വീടുകൾ കൂടി നൽകുന്നതോടെ ഈ ഘട്ടം പൂർത്തിയാകും. എന്നാൽ, എല്ലാ വീടുകളും പൂർത്തിയായ ശേഷമേ താമസിക്കൂ എന്ന് ഗുണഭോക്താക്കൾ അറിയിച്ചു

വയനാട് പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി നാളെ കിഫ്‌കോണിന് കൈമാറുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് കൈമാറ്റം നടക്കുന്നത്. ഇതിനകം 140 വീടുകൾ കിഫ്‌കോണിന് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 38 വീടുകൾ കൂടി നാളെ നൽകുന്നതോടെ ഈ ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമാകും. കിഫ്‌കോണിന്റെ അന്തിമ പരിശോധനകൾക്ക് ശേഷമായിരിക്കും വീടുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. താമസയോഗ്യമെന്ന് കണ്ടെത്തിയ ഏഴ് വീടുകളുടെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ട് ക്ലസ്റ്ററുകളിലായി പൂർത്തിയായ 19 വീടുകൾ കൂടി നാളെ ഗുണഭോക്താക്കൾക്ക് കൈമാറും. ദുരന്തബാധിതർക്കുള്ള സുരക്ഷിതമായ താമസസൗകര്യം എത്രയും വേഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഈ ടൗൺഷിപ്പിൽ അത്യാധുനികമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടുകൾ കൈമാറുന്നതിനൊപ്പം തന്നെ ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയും ഊരാളുങ്കൽ പൂർത്തിയാക്കിയിട്ടുണ്ട്. കിഫ്‌കോണിന്റെ മേൽനോട്ടത്തിൽ അന്തിമ മിനുക്കുപണികൾ കൂടി വിലയിരുത്തുന്നതോടെ എല്ലാ വീടുകളും താമസത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 178 വീടുകളും പൂർത്തിയായ ശേഷമേ താമസം തുടങ്ങൂവെന്നാണ് ഇതുവരെ താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി ക്ലസ്റ്റർ അനുസരിച്ച് മുഴുവൻ വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ച് 1 ന് കൈമാറിയെങ്കിലും താമസയോഗ്യമായിരുന്നില്ല

നേരത്തെ മാർച്ച് ഒന്നിന് 178 ഗുണഭോക്താക്കൾക്കും സർക്കാർ വീടുകള്‍ കൈമാറുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ഇതിന് ശേഷം ഇന്നലെയാണ് 7 വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറിയത്. മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലെ ഏഴ് വീടുകള്‍ ആണ് കൈമാറിയത്. എന്നാല്‍ 178 വീടുകളിലും ഒന്നിച്ച് മാത്രമേ താമസിക്കൂവെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. ഊരാളുങ്കലും കിഫ്കോണും നടത്തുന്ന മൂന്ന് ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി താക്കോല്‍ നല്‍കുന്നത്. 178 ല്‍ 56 വീടുകളില്‍ രണ്ട് ഘട്ട പരിശോധനയാണ് ഇതുവരെ പൂര്‍ത്തിയായത്. ആദ്യഘട്ടത്തിലെ 178 വീടുകളും മഴക്കാലത്തിന് മുൻപ് പരിശോധനകള്‍ നടത്തി കൈമാറാനാണ് ശ്രമം.

YouTube video player