മഴ കുറഞ്ഞു, ഓറഞ്ച് അലർട്ട് പിൻവലിച്ചു; 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. അതേ സമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ (rain) ഭീതി കുറയുന്നു. അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് (orange alert)പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. അതേ സമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണവിധേയമാണ്.
കഴിഞ്ഞ ദിവസങ്ങളിലെ പ്രളയം കണക്കിലെടുത്ത് റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കൾ സർക്കാർ നടത്തിയിരുന്നു. നിലവിൽ തീവ്ര മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വൈകീട്ടോടെ മഴമേഘങ്ങൾ ശക്തമായേക്കാം. മലയോരപ്രദേശങ്ങളിൽ വൈകീട്ടും രാത്രിയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലകളിലും ജാഗ്രത തുടരണം. മറ്റന്നാൾ വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടു നിൽക്കണം. കല്ലാർകുട്ടി, ഇടുക്കി, കുണ്ടള, ഷോളയാർ, കക്കി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, പൊന്മുടി. പീച്ചി ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ട് നിലനിൽക്കുന്നത്.
വടക്കൻ കേരളത്തിൽ നിലവിൽ കാര്യമായ മഴയില്ല. എന്നാൽ വയനാട് മേപ്പാടി, പുത്തുമല,മുണ്ടക്കൈ, പൊഴുതന മേഖലകളിൽ ജാഗ്രത തുടരുകയാണ്. ഇവിടത്തെ ആളുകളെ ആവശ്യമെങ്കിൽ പൂർണമായി മാറ്റിപ്പാർപ്പിക്കാനുളള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് യാത്രാവിലക്കുണ്ട്. കണ്ണൂരിൽ നിന്നുളള 25അംഗം കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും മഴ മാറിനിന്നത് ആശ്വാസമായി.
മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയിൽ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാൽ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നേരിയ തോതിൽ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായത്. മഴ മാറി നിന്നാൽ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളിൽ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
അതിരപ്പിള്ളി -വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
മഴ ഭീതി കുറഞ്ഞതോടെ അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെത്തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാ ഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ, മലക്കപ്പാറയിലേക്ക് പോകാൻ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.