ആലുവയിൽ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. 20-ഓളം മോഷണക്കേസുകളിൽ പ്രതിയായ ശ്യാമൾ റോയിയും കൂട്ടാളി സാബിർ ഹുസൈനുമാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പെരുമ്പാവൂരിൽ നിന്നും ആലുവയിൽ നിന്നുമായി പിടികൂടിയത്.

കൊച്ചി: ആലുവയിൽ രണ്ട് പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പൊലീസിൻ്റെ പിടിയിൽ. ആലുവയിലെ ബാറിന് സമീപം രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് മെയ് അഞ്ചാം തിയതി രാത്രി തർക്കത്തിനിടെ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ്പി കെഎസ് സുദർശൻ്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയതിൽ സാബിർ ഹുസൈനെ ആലുവ ഭാഗത്ത് നിന്നും പിടികൂടുകയും മുഖ്യ പ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20ഓളം മോഷണ കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി, ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ, എസ്ഐമാരായ ജോസി എം ജോൺസൺ, വി അനൂപ്, എഎസ്ഐമാരായ വർഗീസ്, മനാഫ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ, റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു.