പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍റെ വീടിന് സമീപ പ്രദേശമായ എ ആര്‍ നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്

മലപ്പുറം: മലപ്പുറത്ത് ആറ് വയസ്സുകാരന്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ രണ്ടാംഘട്ട പരിശോധനയിലും കാക്കകളില്‍ വൈറസ് കണ്ടെത്താനായില്ല. പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍റെ വീടിന് സമീപപ്രദേശമായ എ ആര്‍ നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആണ് പരിശോധന നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നാണ് പരിശോധന നടന്നത്. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. 

വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെയും പ്രാഥമിക നിഗമനം.