കടൽത്തീരത്ത് തിമിംഗലത്തിന്‍റെ വാരിയെല്ല് അടിഞ്ഞു. പുറക്കാട് പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് കടൽഭിത്തികൾക്കിടയിലാണ് വാരിയെല്ല് കണ്ടെത്തിയത്
ആലപ്പുഴ: കടൽത്തീരത്ത് തിമിംഗലത്തിന്‍റെ വാരിയെല്ല് അടിഞ്ഞു. പുറക്കാട് പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് കടൽഭിത്തികൾക്കിടയിലാണ് വാരിയെല്ല് കണ്ടെത്തിയത്. ഏകദേശം രണ്ടര മീറ്റർ നീളമുള്ള വാരിയെല്ല് അൽപ്പം ദ്രവിച്ച നിലയിലാണുള്ളത്. സമീപവാസിയായ പുത്തൻപറമ്പ് ഗോപാലകൃഷ്ണനാണ് കരക്കടിഞ്ഞ തിമിംഗല വാരിയെല്ല് ആദ്യം കണ്ടത്. ആനക്കൊമ്പായിരിക്കുമെന്നാണ് കരുതിയത്. പിന്നീട് ഗോപാലകൃഷ്ണനും മറ്റ് നാട്ടുകാരും ചേര്‍ന്ന് ഈ വാരിയെല്ല് തീരത്തുനിന്ന് കരയിലെത്തിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് തിമിംഗലത്തിന്‍റെ വാരിയെല്ലാണെന്ന് തിരിച്ചറിഞ്ഞത്. ഏതാനും മാസം മുൻപുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ചത്ത തിമിംഗലത്തിന്‍റെ വാരിയെല്ലാകാമിതെന്നാണ് നിഗമനം. ഇത് പിന്നീട് വനംവകുപ്പിന്റെ റേഞ്ച് ഓഫീസിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.


