ആർക്കും വേണ്ടി പക്ഷം പിടിക്കാനില്ലെന്നും വാദിക്കാനില്ലെന്നുമായിരുന്നു എ ജിയുടെ പ്രതികരണം

കൊച്ചി: കേരള ഗവർണറും സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും തമ്മിലുള്ള പോർവിളി ഹൈക്കോടതയിലേക്ക് നീണ്ടപ്പോൾ അതിശക്തമായ വാദ പ്രതിവാദത്തിനാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്. സർവകലാശാല വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു വാദം കേട്ടതും ഇടപെടൽ നടത്തിയതും. കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് പുറത്താക്കൽ ഉത്തരവ് നൽകിയതെന്നും പുറത്താക്കാൻ ചാൻസലർക്ക് അധികാരം ഇല്ലെന്നുമായിരുന്നു വി സിമാരുടെ പ്രധാനവാദം. ഇത് രാജി വയ്ക്കാനുള്ള ഉത്തരവല്ലെന്നും രാജി വയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ചാൻസിലർ മറുപടി നൽകി. വി സിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് നല്‍കിയതെന്നും ഗവർണർ അറിയിച്ചു.

ചോദ്യങ്ങളും ഉത്തരങ്ങളും മറുചോദ്യങ്ങളുമൊക്കെയായി കോടതി മുറി ചൂടുപിടിച്ചപ്പോഴെല്ലാം ജസ്റ്റിസും കൃത്യമായ ചോദ്യങ്ങളുമായി നിറഞ്ഞുനിന്നു. ഗവർണറുടെ ഉത്തരവിനെ അഭ്യാർത്ഥനയായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവർണറോട് ചോദിച്ചു. തെറ്റായ നിയമനങ്ങൾ തെറ്റ് തന്നെയെന്ന് പറഞ്ഞ കോടതി ചാൻസലർ മനുഷ്യനല്ലെ എന്നും തെറ്റ് പറ്റിയാൽ തിരുത്താൻ ഉള്ള അധികാരം വേണ്ടതല്ലേ എന്നും ചോദിച്ചു.

അതേസമയം സർക്കാർ ഇന്നത്തെ വാദത്തിൽ ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർക്കും വേണ്ടി പക്ഷം പിടിക്കാനില്ലെന്നും വാദിക്കാനില്ലെന്നുമായിരുന്നു എ ജിയുടെ പ്രതികരണം. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ രാജി ചോദിച്ചുള്ള ചാൻസിലറുടെ കത്ത് അസാധുവായെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ചാൻസിലറായ ഗവർണർ അന്തിമ ഉത്തരവ് ഇറക്കുന്നത് വരെ വി സിമാർക്ക് തുടരാമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. വി സിമാരുടെ രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ആരാണ് അവർ? ഞാൻ മറുപടി പറയാൻ യോഗ്യതയുള്ള ആളാണോ? ഞാൻ നിയമിച്ചതല്ലല്ലോ, ഉന്നത വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് ഗവർണർ