രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനോട് വിയോജിപ്പുമായി സിപിഐ, ഇന്ത്യ സഖ്യത്തിനെ ബാധിക്കുമെന്ന് അഭിപ്രായം
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് 'ഇന്ത്യ' സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ രാജ്യസഭ എംപി പി സന്തോഷ് കുമാർ

ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായം. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി. രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്ന അഭിപ്രായം നേരത്തെ ഉയർത്തിയിരുന്നു. ആര് എവിടെ മൽസരിക്കണം എന്ന് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിച്ചതിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ വയനാട് സന്ദർശനത്തിൽ എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്നായിരുന്നു പറഞ്ഞത്. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാടെന്നും. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.
Also Read: 'ഇഡി അന്വേഷണം ഏകപക്ഷീയം'; കരുവന്നൂർ തട്ടിപ്പിൽ അനിൽ അക്കരയുടെ ആരോപണങ്ങൾ തള്ളി കെ രാധാകൃഷ്ണൻ
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അന്ന് പറഞ്ഞിരുന്നു.