13-ാം സീറ്റായി തിരുവനന്തപുരം വേണമെന്ന ആവശ്യം എൽഡിഎഫില്‍ ഉന്നയിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം.

തിരുവനന്തപുരം: തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ് (എം). 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്ന ആവശ്യം എൽഡിഎഫില്‍ ഉന്നയിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മുൻപ് നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് (എം) തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാകുന്നതിനിടെ തിരുവനന്തപുരം സീറ്റിനായുള്ള ഈ നീക്കം എൽഡിഎഫിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്. അതേസമയം, തിരുവനന്തപുരം സ്ഥാനാർത്ഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതാണ് ആന്റണി രാജുവിന് തിരിച്ചടിയായത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തെരഞ്ഞെടുപ്പിൽ മത്സര വിലക്കും നേരിടുകയാണ് ആന്റണി രാജു. രാഷ്ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണിത് എന്നാണ് ആന്റണി രാജു വാദിച്ചത്. എന്നാല്‍ ശിക്ഷ തടയാൻ കോടതി വിസമ്മതിച്ചു. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നതിനിടെയാണ് ആന്‍റണി രാജുവിന് കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.