നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം എം. സ്വരാജിനെ 'സംഘാവ്' എന്ന് വിളിച്ചതിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ. ഇത് വ്യക്തിപരമായല്ലെന്നും, നിലമ്പൂരിൽ പരാജയപ്പെട്ട സിപിഎം-ആർഎസ്എസ് യോജിപ്പിന്റെ ഐഡിയോളജിയെയാണ് താൻ ഉദ്ദേശിച്ചതെന്നും അവർ ഒരു ടെലിവിഷൻ പരിപാടിയിൽ വ്യക്തമാക്കി.

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യൽമീഡിയയിൽ അഭിസംബോധന ചെയ്തതിൽ വിശദീകരണവുമായി മുസ്ലിം ലീ​ഗ് വനിതാ നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ രം​ഗത്ത്. ടെലിവിഷൻ പരിപാടിയിലായിരുന്നു ഫാത്തിമയുടെ വിശദീകരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തിയല്ലെന്നും ഐഡിയോളജിയാണെന്നും അവർ പറഞ്ഞു. സ്വരാജിനെ വ്യക്തിപരമായിട്ടല്ല സംഘാവ് എന്ന് വിളിച്ചത്. ആർഎസ്എസുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം ​ഗോവിന്ദൻ മാസ്റ്ററാണ് പരസ്യമായി പറഞ്ഞത്. നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് വർ​ഗീയ കാർഡ് ഉപയോ​ഗിച്ച് വിജയിക്കാൻ ശ്രമിച്ചു. ആ സമയത്താണ് സംഘിയാണോ സഖാവാണോ എന്ന ചോദ്യമുയർന്നത്. അങ്ങനെയാണ് സംഘാവ് എന്ന വാക്ക് വരുന്നത്. രണ്ടും ചേർന്നുള്ള ഐഡിയോളജി നിലമ്പൂരിൽ തോറ്റു എന്നാണ് ഉദ്ദേശിച്ചത്. അത് വ്യക്തിപരമായി കാണേണ്ട കാര്യമല്ല. രാഷ്ട്രീയത്തിൽ നമ്മൾ പറയുന്ന കാര്യങ്ങൾ വ്യക്തിപരമായി എടുക്കരുതെന്ന് എന്നാണ് താൻ പഠിച്ച പാഠമെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു.