കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്ക്; തീരുമാനം ഡിജിസിഎയുടേത്
ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്
ദില്ലി: വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം. മഴക്കാലത്ത് വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കുന്നത് തടഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവിട്ടത്. ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്.
കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവരിൽ 86 പേരാണ് ഇനി ചികിത്സയിലുള്ളത് രണ്ട് പേരാണ് കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ വെന്‍റിേലേറ്ററിലുള്ളത്. 24 പേർക്ക് കാര്യമായ പരിക്കുണ്ട്. 60 പേരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരിപ്പൂർ വിമാനാപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക് പിറ്റ് വോയിസ് റെക്കോർഡറും വിശദമായി പരിശോധിച്ച് വരികയാണ്. അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിംഗിൻ്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനിടെ തകർന്നുകിടക്കുന്ന വിമാനത്തിൻ്റെ ഭാഗങ്ങൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുകയാണിപ്പോൾ.