കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് പവിത്രന്‍റെ ഭാര്യ ഗീത ജീവനൊടുക്കിയത്. അതിനുശേഷം വളരെ വിഷമത്തിൽ ആയിരുന്നു പവിത്രനെന്ന് ബന്ധുക്കൾ പറഞ്ഞു.

കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ മുറിയിൽ മരിച്ച നിലയിൽ. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് പവിത്രന്‍റെ ഭാര്യ ഗീത ജീവനൊടുക്കിയത്. അതിനുശേഷം വളരെ വിഷമത്തിൽ ആയിരുന്നു പവിത്രനെന്ന് ബന്ധുക്കൾ പറഞ്ഞു. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പവിത്രനെ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് പവിത്രനെ മുറിയിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ മുറിയിലാണ് ഭാര്യ ഒരു മാസം മുൻപ് തൂങ്ങിമരിച്ചത്. എന്താണ് കാരണമെന്ന് വ്യക്തമല്ല. കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

പവിത്രന്‍ നേരത്തെ പ്രവാസിയായിരുന്നു. മടങ്ങിവന്ന ശേഷം നാട്ടിൽ റബ്ബർ വെട്ട് നടത്തിയായിരുന്നു ഉപജീവനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

YouTube video player