നാട്ടിലേക്ക് ഉടന്‍ വരാനാകുന്നില്ലെങ്കിലും ഭാര്യ സുരക്ഷിതയാണെന്ന് മുഹ്സിൻ എംഎൽഎ
മുഹ്സിൻ എംഎൽഎയുടെ ഭാര്യയെ അടക്കം മോചിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള അംഗങ്ങൾ ഇന്ന് നിയമസഭയിലും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇറ്റലിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്‍റെ ഭാര്യയും കമറിനോ സർവ്വകലാശാലയിലെ ഗവേഷകയുമായ ഷഫിക് ഖാസിം. നാട്ടിലേക്കെത്താനുള്ള ശ്രമം വിഫലമായതോടെ രണ്ടാഴ്ചയായി ഇവർ ഇറ്റലിയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഒന്നരവർഷമായി ഷഫിക് ഖാസിം ഇറ്റലിയിലാണ്. റോമിൽ നിന്ന് രണ്ട് മണിക്കൂർ അകലെയാണ് കാമെറിനോ സർവകലാശാല. കാമെറിനോയിൽ ഇതുവരെ കൊവിഡ് 19 പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുപ്പെട്ടിട്ടില്ലെങ്കിലും നഗരം വിജനമാണ്. കൊവിഡ് 19 ഇറ്റലിലാകെ പടർന്നുപിടിക്കുന്നതിന് മുമ്പ് തന്നെ ഷഫീക് നാട്ടിലേക്കെത്താനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷെ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ഒന്നും കിട്ടിയില്ലെന്നാണ് എംഎൽഎ പറയുന്നത്.
നാട്ടിലേക്ക് വരാനാകുന്നില്ലെങ്കിലും ഭാര്യ സുരക്ഷിതയാണെന്ന ആശ്വാസത്തിലാണ് മുഹ്സിൻ എംഎൽഎ. അതേസമയം, ഭക്ഷണം പോലുമില്ലാതെ എയർപോർട്ടിൽ കുടുങ്ങിക്കിടന്നവർ ഉടൻ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയാണ് മുഹമ്മദ് മുഹ്സിൽ ആവശ്യപ്പെടുന്നത്. എംഎൽഎയുടെ ഭാര്യയെ അടക്കം മോചിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള അംഗങ്ങൾ ഇന്ന് നിയമസഭയിലും ആവശ്യപ്പെട്ടു.