ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിനായി ബീജം ഉപയോഗിക്കുന്നതിന് മുൻപ് കോടതിയുടെ പ്രത്യേക അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. ഭർത്താവിൻ്റെ രേഖാമൂലമുള്ള സമ്മതം എആർടി നിയമപ്രകാരം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ച് സംരക്ഷിക്കാൻ ഭാര്യയ്ക്ക് ഹൈക്കോടതി ഇടക്കാല അനുമതി നൽകി. ജസ്റ്റിസ് എം ബി സ്നേഹലതയാണ് ഉത്തരവിട്ടത്. എന്നാൽ, ശേഖരണത്തിന് ശേഷം മറ്റ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നടപടികൾക്ക് മുൻപ് കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് ഏപ്രിൽ 7ന് വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ഹർജിക്കാരി. ചിക്കൻപോക്സിനെ തുടർന്നുണ്ടായ സെറിബ്രൽ വീനസ് ത്രോംബോസിസ് കാരണം ഭർത്താവിന് മസ്തിഷ്ക മരണം സംഭവിച്ചു. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസം നിലനിർത്തുന്ന നിലയിലാണ്. ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിനായി ബീജം സംരക്ഷിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.

മസ്തിഷ്ക മരണം സംഭവിച്ച സാഹചര്യത്തിൽ നിലവിലെ എആർടി നിയമ പ്രകാരം ഭർത്താവിന്റെ രേഖാപരമായ സമ്മതം ലഭ്യമാക്കാൻ കഴിയില്ലെന്നതാണ് ഹർജിയിലെ പ്രധാന വാദം. ചികിത്സ വൈകിയാൽ പിതൃത്വത്തിനുള്ള സാധ്യത നഷ്ടപ്പെടുമെന്ന ആശങ്കയും ഹർജിയിൽ രേഖപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഇടക്കാലമായി ബീജശേഖരണത്തിനും സംരക്ഷണത്തിനും അനുമതി നൽകിയത്.