നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചിരുന്നു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

അതേ സമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തുടർച്ചയായ ആക്രമണങ്ങൾ തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ വിമർശനം. 

'കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റെന്ന് സംശയമുണ്ട്, നിരന്തര ആക്രമണത്തിൽ സർക്കാർ ഇടപെടണം'