ഇടുക്കി പൂപ്പാറയിലും കാട്ടാനയുടെ ആക്രമണം: രണ്ട് വീടുകൾ തകർത്തു
മുരുകനും ഭാര്യ സുധയും അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് അരിക്കൊമ്പനെത്തിയത്. ആക്രമണത്തിൽ വീടിൻറെ മുൻഭാഗം പൂർണമായി തകർന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും കാട്ടാന എടുത്ത തിന്നുകയും ചെയ്തു.
ഇടുക്കി: പൂപ്പാറക്ക് സമീപം വീണ്ടും കാട്ടാന അക്രമണം. ശങ്കരപാണ്ട്യമെട്ടിൽ രണ്ട് വീടുകൾ കാട്ടാന തകർത്തു. അരിക്കൊമ്പനെന്നറിയപ്പെടുന്ന കാട്ടാനയാണ് കാടുകയറാതെ പ്രദേശത്ത് നാശം വിതയ്ക്കുന്നത്.
ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകൻറെ വീടാണ് രാത്രി അരികൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ തകർത്തത്. മുരുകനും ഭാര്യ സുധയും അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് അരിക്കൊമ്പനെത്തിയത്. ആക്രമണത്തിൽ വീടിൻറെ മുൻഭാഗം പൂർണമായി തകർന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും കാട്ടാന എടുത്ത തിന്നുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് വാച്ചർമാരും നാട്ടുകാരും ചേർന്നാണ് ഒറ്റയാനെ കാട്ടിലേക്ക് ഓടിച്ചത്. കഴിഞ്ഞ ഏതാനം ദിവവസ്സങ്ങളായി അരിക്കൊമ്പൻ ശങ്കരപാണ്ട്യൻമെട്ടിൽ തമ്പടിച്ചിരിക്കുകയാണ്. ഡിസംബർ അവസാനം സമീപത്തെ വെറ്റി ഗണപതിയുടെ വീടും അരികൊമ്പൻ തകർത്തിരുന്നു. പകൽ സമയത്ത് തോട്ടത്തിലെ ജോലി കഴിഞ്ഞെത്തുന്ന യുവാക്കൾ ഉറക്കമൊഴിച്ച് വീടുകൾക്ക് മുന്നിൽ തീകൂട്ടി കാവലിരിക്കുകയാണിപ്പോൾ. വനം വകുപ്പിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനും തോട്ടം തൊഴിലാളിൾ തീരുമാനിച്ചിട്ടുണ്ട്.