ചാലക്കുടി പുഴയിൽ കുത്തൊഴുക്കിൽ അകപ്പെട്ട ആന തിരികെ കയറി

തൃശൂർ: ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്കിൽപെട്ട കാട്ടാന തിരികെ കയറി. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചാലക്കുടി പുഴ കടന്ന് വനത്തിലേക്ക് കയറാൻ ശ്രമിച്ച ആനയാണ് ഒരു മണിക്കൂറിലേറെ നേരം പുഴയുടെ നടുവിൽ കുടുങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

പിള്ളപ്പാറ റേഷൻ കടയുടെ ഭാഗത്ത് നിന്നാണ് ആന ഇന്ന് രാവിലെ പുഴയിലേക്ക് ഇറങ്ങിയത്. എന്നാൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്നു പുഴ. ആന കുടുങ്ങിയതറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. പുഴയുടെ നടു ഭാഗത്താണ് ആനയെന്നതും പുഴയിൽ കുത്തൊഴുക്കാണെന്നതും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു.

ഇതിനിടെ പുഴയിലെ ഒഴുക്കി വീണ്ടും ശക്തമായി. ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആന തിരികെ കയറി. റേഷൻ കടയുടെ മുകൾ ഭാഗത്ത് എത്തിയ ആന ഇതുവഴി വനത്തിനുള്ളിലേക്ക് കയറി. ഈ മേഖലയിൽ റേഷൻ കടയുടെ മുകൾ ഭാഗത്ത് നിന്ന് കാട്ടാനകൾ വനത്തിലേക്ക് പുഴ കടന്ന് പോകുന്നത് പതിവാണ്. എന്നാൽ മഴ പെയ്ത് ജലനിരപ്പ് ഉയർന്നതോടെ ചാലക്കുടി പുഴയിൽ ഇന്ന് ജലനിരപ്പ് ഉയർന്നിരുന്നു. ഇതാണ് ആന പുഴയിൽ കുടുങ്ങാൻ കാരണമായത്.

YouTube video player