കഴിഞ്ഞ ആഴ്ച എറണാകുളം എംപി ഹൈബി ഈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് നൽകിയ പത്ത് ലക്ഷത്തോളം ഡോസ് വാക്സീൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി പറഞ്ഞിരുന്നു

ദില്ലി: വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ ഉടൻ ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാർക്കാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. 

കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഇടതുപക്ഷ എംപിമാർ പറഞ്ഞു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി കേരളത്തിന് കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും എംപിമാർ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ആഴ്ച എറണാകുളം എംപി ഹൈബി ഈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് നൽകിയ പത്ത് ലക്ഷത്തോളം ഡോസ് വാക്സീൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇത് സംസ്ഥാനത്ത് വലിയ വിവാദമായി. ഇതിന് പിന്നാലെ കേരളത്തിൽ നാലരലക്ഷത്തോളം പേർക്ക് ഒരൊറ്റദിവസം വാക്സീൻ നൽകി. സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് ഏതാണ്ട് തീർന്ന നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു.