വട്ടിയൂർക്കാവിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. വ്യക്തിപരമായ വോട്ടുകളും സിറ്റിങ് എംഎൽഎ എന്ന നിലയിലെ പ്രവർത്തനങ്ങളും വിജയത്തിന് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. വട്ടിയൂർക്കാവില്‍ പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്. എൽഡിഎഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിങ് എംഎൽഎ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാവും എന്ന നിലയിലായിരുന്നു കെ മുരളീധരനായുള്ള പ്രചാരണം. അതിൽ പ്രസക്തിയില്ലെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയായിരുന്നിട്ട് മത്സരിച്ച് തോറ്റയാളാണ് അദ്ദേഹം. ബിജെപിക്ക് പോയിരുന്ന വോട്ടുകൾ മണ്ഡലത്തിലെ വികസനങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ തനിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗൺസിലർ കോൺ​ഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് വോട്ടെടുപ്പിന് മുൻപ് ആരോപിച്ചിരുന്നു. ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു. സിറ്റിം​ഗ് എംഎൽഎ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാവുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് വി കെ പ്രശാന്ത്.

YouTube video player