പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കും; മൂന്നു ജില്ലകളിൽ ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കും: മുഖ്യമന്ത്രി
57 ഇടങ്ങളിൽ ഇതിനകം കിയോസ്ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . 57 ഇടങ്ങളിൽ ഇതിനകം കിയോസ്ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്കാര നടപടികൾക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം. ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വാകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവക്കണം.
മറ്റ് അനാരോഗ്യമുള്ളവരിൽ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിൻ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്റർ ആരോഗ്യവകുപ്പ് ആരംഭിക്കും.
ഇതിനുള്ളമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ തയ്യാറാക്കും . ഇതോടൊപ്പം ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.