കോളേജ് വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ പൂർത്തിയാക്കും, ആദ്യം തുറക്കുക അവസാന വർഷ ക്ലാസ്: മന്ത്രി ആർ ബിന്ദു
ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യത്തിൽ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോളേജ് തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ കൃത്യമായി നൽകും. ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സീൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കും.
രണ്ടു ദിവസത്തിനകം യോഗം ചേർന്നു പുരോഗതി വിലയിരുത്തും. ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ. ഒക്ടോബർ 4-ന് അവസാന വർഷ വിദ്യാർത്ഥികൾ ആദ്യം കോളജിൽ എത്തിയ ശേഷം പരിശോധിക്കും. കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും വാക്സീനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.