എറണാകുളത്ത് 8734 ഐസൊലേഷൻ ബെഡുകൾ തയ്യാർ,പിവിഎസ് ആശുപത്രി വേണമെങ്കിൽ ഏറ്റെടുക്കും: മന്ത്രി സുനിൽ കുമാർ
അടിയന്തരസാഹചര്യമുണ്ടായാൽ പൂട്ടികിടക്കുന്ന പിവിഎസ് ആശുപത്രി ഏറ്റെടുത്ത് അവിടേയും ബെഡുകൾ സജ്ജമാക്കുമെന്നും വിഎസ് സുനിൽ കുമാർ അറിയിച്ചു.
കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാൻ എറണാകുളം ജില്ലയിൽ ആവശ്യമായ സൌകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഐസൊലേഷൻ സൌകര്യമുള്ള 8734 ബെഡുകൾ എറണാകുളത്ത് സജ്ജമാണ്. ഇതിൽ 1307 എണ്ണത്തിൽ ഐസിയു സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. 390 വെൻ്റിലേറ്ററുകളും ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തരസാഹചര്യമുണ്ടായാൽ പൂട്ടികിടക്കുന്ന പിവിഎസ് ആശുപത്രി ഏറ്റെടുത്ത് അവിടേയും ബെഡുകൾ സജ്ജമാക്കുമെന്നും വിഎസ് സുനിൽ കുമാർ അറിയിച്ചു. നിലവിൽ എറണാകുളം ജില്ലയിൽ ചികിത്സയിലുള്ള 16 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൌണിൻ്റെ പശ്ചാത്തലത്തിൽ പച്ചക്കറികളും പഴങ്ങളും ഓൺലൈനായി വിതരണം ചെയ്യാനുള്ള പദ്ധതി ഉടനെ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഹോർട്ടി കോർപ്പും കൃഷി വകുപ്പും ഓൺലൈൻ വിതരണക്കാരും യോജിച്ചാകും ഈ പദ്ധതി തയ്യാറാക്കുക. പദ്ധതിയുടെ പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.