ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെക്കൂടാതെ ഒരു യുവതി കൂടി അറസ്റ്റിൽ‌

തിരുവനന്തപുരം: ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെക്കൂടാതെ ഒരു യുവതി കൂടി അറസ്റ്റിൽ‌. ആലപ്പുഴ, പേരൂര്‍, മാന്നാര്‍ സ്വദേശിനി അശ്വതി (22)യാണ് അറസ്റ്റിലായത്. ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ യുവതിയെ സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ഫാത്തിമാപുരത്ത് ജിപ്‌സന്‍ (35), ഉൾപ്പടെയുള്ളവർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതിയായ അശ്വതിയുമായുള്ള പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവതി കഴക്കൂട്ടത്ത് എത്തിയത്. പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം അശ്വതി യുവതിയെ സ്പായിൽ എത്തിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അവിടെ വച്ച് മൂന്നാം പ്രതിയായ ജിപ്സന്‍ ബലാത്സംഗം നടത്താൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെ നിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്‌സനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന അശ്വതി ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. അശ്വതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു വരുന്നതും, ജിപ്സനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതുമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു വനിതയെ പൊലീസ് അന്വേഷിച്ചു വരികയാണ്.

YouTube video player