ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞുകയറി; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
വീട്ടമ്മയുടെ ബന്ധുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. കഴിഞ്ഞ മാസം നാലിനാണ് മാവേലിക്കര തട്ടാരമ്പലം സ്വകാര്യ ആശുപത്രിയിൽ തലകറക്കവും ഛർദ്ദിയും ആയി വീട്ടമ്മ ചികിത്സ തേടുന്നത്.
ആലപ്പുഴ: ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ ഒടിഞ്ഞ് ഇരുന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു (55) ആണ് മരിച്ചത്. വീട്ടമ്മയുടെ ബന്ധുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റ്‍മോര്‍ട്ടം ചെയ്യും.
കഴിഞ്ഞ മാസം നാലിനാണ് മാവേലിക്കര തട്ടാരമ്പലം സ്വകാര്യ ആശുപത്രിയിൽ തലകറക്കവും ഛർദ്ദിയും ആയി വീട്ടമ്മ ചികിത്സ തേടുന്നത്. തുടർന്ന് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ആൻജിയോഗ്രാം നടത്തിയത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞു കയറി. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി. അവിടെവച്ച് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തി ഹൃദയത്തിൽ ഉണ്ടായിരുന്ന ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കി.
തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ ആലപ്പുഴ എസ്പിക്ക് ബന്ധുക്കള്‍ പരാതി നൽകി. എന്നാൽ, യന്ത്ര ഭാഗം ഒടിയുന്നത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നും തട്ടാരമ്പലം വി എസ് എം ആശുപത്രി വിശദീകരിച്ചു.