ടിപ്പറും ഡ്രൈവറും താമരശേരി പൊലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ.

കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ അമിതവേഗം വീണ്ടും അപകടമുണ്ടാക്കി. താമരശേരി ചുങ്കത്ത് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. സ്കൂള്‍ ബസ്സില്‍ കുട്ടിയെ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയ്ക്കാണ് ടിടിപ്പറിന്‍റെ അമിത വേഗം മൂലം ദാരണാന്ത്യം ഉണ്ടായത്. താമരശേരി പനക്കോട് ഓര്‍ക്കിഡ് ഹൗസിങ്ങ് കോളനിയിലെ ഫാത്തിമ സാജിതയാണ് മരിച്ചത്.

രാവിലെ ഏഴേകാലോടെയാണ് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഫാത്തിമ സാജിതയെ ഇടിച്ച് തെറിപ്പിച്ചത്. കുട്ടിയെ സ്കൂളില്‍ കയറ്റിവിടാനെത്തിയതായിരുന്നു ഫാത്തിമ സാജിത. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. ബാലുശേരി ഭാഗത്ത് നിന്ന് ചുങ്കത്തേക്ക് വരികയായിരുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടം ഉണ്ടാക്കിയത്. ടിപ്പറിന്‍റെ അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം താമരശേരി ചെക്ക്പോസ്റ്റിന് സമീപവും ടിപ്പര്‍ ലോറി അപകടം ഉണ്ടാക്കിയിരുന്നു. പെട്ടെന്ന് പിന്നോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ സ്കൂട്ടര്‍ തകര്‍ന്നിരുന്നു. സ്കൂള്‍-കോളേജ് സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ റോഡ് സുരക്ഷ സമിതിയാണ് സമയം നിശ്ചയിക്കുന്നത്. എന്നാല്‍ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. കൂടാതെ ഗതാഗത ചട്ടം ലംഘിച്ചുള്ള ടിപ്പറുകളുടെ സര്‍വ്വീസും അപകടങ്ങള്‍ കൂടാനുള്ള കാരണമാണ്.

മകന് നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശി, അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു

കൊച്ചി: പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

 രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പരവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്. കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പൊലീസിന് നല്‍കിയ മൊഴി.

സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ബസ് നിര്‍ത്താതെ പോയതോടെ ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. 

തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്തി. ഇത് തടഞ്ഞ ഫർഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാർ വാഹനമെടുത്ത് കടന്നുകളഞ്ഞുവെന്നും ബസ് പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.