കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന യാത്രക്കാരി മരിച്ചു
പുലര്‍ച്ചെ നാല് മണിയോടെ ബസ് അപകടത്തില്‍പ്പെട്ടത്. ഇടിച്ച് മറിഞ്ഞ ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മൈസൂരു: മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന യാത്രക്കാരി മരിച്ചു. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി ഷെറിൻ (26) ആണ് മരിച്ചത്. ബെംഗളൂരുവിൽ സ്കൂൾ അധ്യാപിക ഷെറിൻ. ഇവർ പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റെടുത്തിരുന്നതെന്നും ബന്ധുക്കളെ കുറിച്ചടക്കം കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് മൈസൂരു ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഇടിച്ച് മറിഞ്ഞ ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read: കോയമ്പത്തൂര്‍ അപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് റദ്ദാക്കും
തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ ഇന്നലെ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബസ് കൂടി കേരളത്തിന് പുറത്ത് അപകടത്തില്‍പ്പെടുന്നത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തിൽപ്പെട്ടത്. കൊച്ചിയിൽ നിന്ന് ടൈൽസുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി ഡിവൈഡറിൽ കയറി എതിർവശത്തുകൂടി വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Also Read: കോയമ്പത്തൂര്‍ അപകടം: പൊലിഞ്ഞത് 19 ജീവനുകള്‍, മരിച്ചവരുടെ സംസ്കാരചടങ്ങുകൾ ഇന്ന്