കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്

കൊല്ലം:കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ കടത്തിനായി സിമ്മും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പൊലീസ് പിടികൂടിയത്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് 90.45 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രന്‍ ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കേസില്‍ യുവതിയുടെ മുഖ്യകൂട്ടാളിയായ കിളിക്കൊല്ലൂര്‍ സ്വദേശി ശബരിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയിന്‍ സ്വദേശിയായ ഒരാളാണ് കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇയാളെ കണ്ടെത്തുന്നതിനായി ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച ബെംഗളൂരുവില്‍ തെരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് കേസിലെ മറ്റൊരു പ്രതിയായ 25കാരനായ സെയ്ദ് അർബ്ബാസിനെ പിടികൂടിയത്. അനില രവീന്ദ്രന് എംഡിഎംഎ നല്‍കിയ നൈജീരില്‍ സ്വദേശി ഉപയോഗിച്ചിരുന്നത് മിസോറാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറുമായിരുന്നു.

ഇയാള്‍ക്ക് എടിഎം കാര്‍ഡും സിം കാര്‍ഡും സംഘടിപ്പിച്ച് നല്‍കിയത് ബെംഗളൂരു സ്വദേശിയായ സെയ്ദ് അർബ്ബാസാണ്. ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പേരില്‍ സിം കാര്‍ഡും എടിഎം കാര്‍ഡുകളും എടുത്ത് എംഡിഎംഎ ഇടപാടുകാര്‍ അടക്കമുള്ളവര്‍ക്ക് നല്‍കുന്നതായിരുന്നു രീതി. അക്കൗണ്ട് ഉടമയ്ക്ക് 5000 രൂപ നല്‍കി ഇടപാടുകാരില്‍ നിന്ന് ഇയാള്‍ 15,000 മുതൽ 25,000 വരെ കൈപ്പറ്റും. പിടിയിലായ മൂന്ന് പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മുഖ്യപ്രതിയായ നൈജീരിയന്‍ പൗരനിലേക്ക് ഉടന്‍ എത്താന്‍ കഴിയുമെന്നാണ് പൊലീന്‍റെ പ്രതീക്ഷ. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്‍റെ മേല്‍നോട്ടത്തില്‍ എസിപി എസ്.ഷെരീഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

YouTube video player