സുനീഷയുടെ ആത്മഹത്യ; മരണത്തിന് കാരണം യുവതിയുടെ വീട്ടുകാരെന്ന് ഭര്‍ത്താവ്, പൊലീസിൽ പരാതി നൽകി
പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ സുനീഷയുടെ സർട്ടിഫിക്കറ്റ് അടക്കം സ്വന്തം വീട്ടുകാർ വിട്ടു നൽകിയില്ല. ഇതിൽ മനംനൊന്താണ് സുനീഷ ആത്മഹത്യ ചെയ്തതെന്ന് വിജീഷ് ആരോപിച്ചു.
കണ്ണൂര്‍: പയ്യന്നൂർ സ്വദേശി സുനീഷ ആത്മഹത്യ ചെയ്തതിന് കാരണം സുനീഷയുടെ വീട്ടുകാരെന്ന് ആരോപിച്ച് ഭർത്താവ് വിജീഷ് എസ്പിക്ക് പരാതി നൽകി. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ സുനീഷയുടെ സർട്ടിഫിക്കറ്റ് അടക്കം സ്വന്തം വീട്ടുകാർ വിട്ടു നൽകിയില്ല. ഇത് വാങ്ങാൻ പല തവണ വീട്ടിൽ പോയെങ്കിലും കയറ്റിയില്ല. ഇതിൽ മനംനൊന്താണ് സുനീഷ ആത്മഹത്യ ചെയ്തതെന്ന് വിജീഷ് ആരോപിച്ചു. സംഭവത്തിൽ തനിക്കെതിരെ വീട്ടുകാർ വ്യാജ പ്രചാരണം നടത്തുകയാണെന്നും വിജീഷ് ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ ഭർത്താവിൻ്റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona