ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്.
മാന്നാര്‍: ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെയാണ് മരിച്ചത്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്.
അതേസമയം കോഴിക്കോട് മരിച്ച കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളുടെ ഫലം നെഗറ്റീവ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തുന്നത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി ബീരാന്‍ കോയ ശുചിമുറിയില്‍ കുഴഞ്ഞ് വീണു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം അറിവായിട്ടില്ല. ഇന്നലെ ഉച്ചമുതല്‍ ശാരിരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ദീര്‍ഘ കാലമായി പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും മരുന്നു കഴിക്കുന്നയാളാണ് ബീരന്‍ കോയ.
ഇന്നലെ തൃശ്ശൂരിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പൂനയിലെ നാഷണല്‍ വൈറോളജി ലാബിലെ സ്രവപരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കുമാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ഉണ്ടായിരുന്നില്ല. പൂനയിലെ പരിശോധനാഫലം കൂടി വന്ന ശേഷമേ സംസ്‍കാര ചടങ്ങുകള്‍ നടത്തു.