ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും പണമിടപാട് ഇടപാട് നടത്തിയവരിൽ ഏറെയും സിനിമ പ്രവർത്തകരാണെന്നും പൊലീസ്

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്ക്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്നും എത്തിച്ചെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും പണമിടപാട് ഇടപാട് നടത്തിയവരിൽ ഏറെയും സിനിമ പ്രവർത്തകരാണെന്നും പൊലീസ് വിശദമാക്കുന്നു. സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകൾ പൊലീസിന് നൽകി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും

റിംന്‍സി മുംതാസിന്‍റെ സിനിമാ ബന്ധങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റും റിന്‍സി ലഹരി എത്തിച്ചിരുന്നെന്ന വിവരം പൊലീസിനുണ്ട്. ഏതൊക്കെ സിനിമാ ലൊക്കേഷനുകളിലാണ് റിന്‍സി ലഹരി എത്തിച്ചതെന്നും സിനിമ മേഖലയിലെ ആരൊക്കെ റിന്‍സിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് അന്വേഷണം. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി. റിന്‍സിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം തന്നെ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം