കോളേജിന് മുന്നിൽ ബർഗർ കട, അടുത്തായി ഫ്ലാറ്റ്, മുറികൾ രണ്ടെണ്ണം അടവ്, തുറന്നപ്പോൾ ലക്ഷങ്ങളുടെ MDMA-യും കഞ്ചാവും
പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവൻലി ബ്ലെൻഡ്സ് എന്ന പേരിൽ ബർഗർ ഷോപ്പ് നടത്തിയ റസൂലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: ബർഗർ ഷോപ്പിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവൻലി ബ്ലെൻഡ്സ് എന്ന പേരിൽ ബർഗർ ഷോപ്പ് നടത്തിയ റസൂലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ടൗണിലെ ഇയാളുടെഫ്ലാറ്റിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരവും പിടികൂടി. പാലക്കാട് ഐബി -യിലെ എക്സൈസ് ഇൻസ്പെക്ടർ നൗഫലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഐബി സംഘവും, പാലക്കാട് റേഞ്ച് ഇൻസ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള റേഞ്ചും, പാലക്കാട് സർക്കിൾ സംഘവും, സൈബർ സെല്ലും സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്.
ബർഗർ ഷോപ്പിന്റെ മറവിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റുമായി റസൂൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നു എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റസൂലും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെൻട്രൽ അപ്പാർട്ട്മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്സിലെ അഞ്ചാം നിലയിലെ ഫ്ലാറ്റ് എക്സൈസ് സംഘം റെയിഡ് ചെയ്തത്. ഫ്ലാറ്റിലെ രണ്ടു മുറികൾ അടച്ച നിലയിൽ കാണപ്പെട്ടു. റസൂലിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഈ മുറികൾ തുറന്നു പരിശോധന നടത്തിയപ്പോഴാണ് വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മുറികളിൽ നിന്നും പ്രതിയുടെ കൈവശം നിന്നുമായി ആകെ 5.5 കിലോഗ്രാം കഞ്ചാവും 110 ഗ്രാം മെത്താംഫിറ്റാമിനും കണ്ടെടുത്തു.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സൈദ് മുഹമ്മദ് വൈ, പാലക്കാട് ഐബിയിലെ പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ വിആർ, പ്രസാദ് കെ, പാലക്കാട് റേഞ്ചിലെ പ്രിവന്റ്റീവ് ഓഫീസറായ മുഹമ്മദ് റിയാസ്, സുരേഷ് എം( ECO Pkd), ജെയിംസ് വർഗീസ് പിഒ, ദിലീപ് കെ -പിഒ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ബഷീർ എ, മുഹമ്മദ് റാഫി എ, മധു എ, അഭിലാഷ് കെ, പാലക്കാട് സൈബർ സെല്ലിലെ സിഇഒ മാരായ വിജീഷ് ടിആർ, അഷറഫ് അലി എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മുബീന എ, വേണി എം, രഞ്ജിത എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം