'സംരംഭക രാജിയുടെ കടബാധ്യതയും പ്രമാണം വാങ്ങിവെച്ച മുഴുവൻ സ്ഥലവും ഏറ്റെടുക്കണം', മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം
സാങ്കേതിക സർവകലാശാലക്ക് വേണ്ടി ഏറ്റെടുക്കാൻ പ്രമാണം വാങ്ങിവെച്ച മുഴുവൻ സ്ഥലവും ഏറ്റെടുക്കണം എന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നു. നടപടി ഉറപ്പാക്കാതെ രാജി ശിവന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് സമരസമിതി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിളപ്പിൽശാലയിൽ ആത്‍മഹത്യ (Suicide) ചെയ്ത ചെറുകിട സംരംഭകയുടെ (Women Entrepreneur) കുടുംബം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധത്തിൽ. വിളപ്പിലിൽശാല സാങ്കേതിക സർവകലാശാല ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്ത രാജി ശിവന്റെ കുടുംബവും മറ്റ് സ്ഥലമുടമകളും സമരസമിതിയുമാണ് പ്രതിഷേധിക്കുന്നത്. രാജിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കുടുംബത്തിന്റെ കടബാധ്യതകൾ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.സാങ്കേതിക സർവകലാശാലക്ക് വേണ്ടി ഏറ്റെടുക്കാൻ പ്രമാണം വാങ്ങിവെച്ച മുഴുവൻ സ്ഥലവും ഏറ്റെടുക്കണം എന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നു. നടപടി ഉറപ്പാക്കാതെ രാജി ശിവന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് സമരസമിതി.
വിളപ്പിലിൽ ചെറുകിട സംരംഭകയായ രാജിക്ക് അൻപത്തിയെട്ട് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു ഹോളോബ്രിക്സ് കമ്പനി നടത്തിപ്പിനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കും എടുത്ത വായ്പയും ചിട്ടിയുമാണ് ബാധ്യത കൂട്ടിയത്. കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങി.
സാമ്പത്തിക പ്രതിസന്ധി, തിരുവനന്തപുരത്ത് ചെറുകിട സംരഭക ജീവനൊടുക്കി
വിളപ്പിലിൽശാല സാങ്കേതിക സർവകലാശാലക്കായി ഏറ്റെടുക്കുമെന്ന് അറിയിച്ച ഭൂമിയിൽ മരിച്ച രാജി ശിവന്റെ ഭൂമിയും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി കുറച്ചതോടെ ഇവരുടെ അടക്കം 126 കുടുംബങ്ങളുടെ ഭൂമി വേണ്ടെന്ന് വെച്ചു. വാങ്ങിവച്ച ഭൂരേഖകളും തിരികെ നൽകിയിട്ടില്ല. രേഖകൾ സമയത്ത് തിരികെ ലഭിക്കാതായതോടെ ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായി. ഇതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാജി ജീവനൊടുക്കിയത്.