സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്ന രണ്ടുപേർ പോലീസ് പിടിയിൽ

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്ന രണ്ടുപേർ പോലീസ് പിടിയിൽ. ഇരവിപുരം സ്വദേശി മാഹീൻ (25), പട്ടത്താനം ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് (27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ട് പവൻ മാല സംഘം പൊട്ടിച്ചെടുത്തത്. തുടർന്ന് കണ്ണനല്ലൂർ വടക്കേമുക്കിലെത്തിയ പ്രതികൾ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെയും ആറു പവൻ മാല കവർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര, കണ്ണനല്ലൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉളിയകോവിൽ ഇളംകുളം ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾപിടിയിലായത്.

മോഷണം, കവർച്ച ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ മാഹീനെതിരെ നേരത്തെ കാപ്പ (KAAPA) ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ ഈസ്റ്റ് സി.ഐ ജയശങ്കർ, എസ്.ഐ രഞ്ജു, സി.പി.ഒമാരായ ജയകുമാർ, മുരുകേഷ് കുമാർ, അൻഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശക്തികുളങ്ങര പോലീസിന് കൈമാറി.